WORLD

ഇറാനിലെ സർവകലാശാലാ വിദ്യാർഥികളുടെ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്

ഒരു മാസം മുമ്പ് രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആയിരത്തോളം പേർ തെരുവുകളിൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഇറാനെതിരായ യുഎസ് സൈനിക മുന്നൊരുക്കങ്ങൾക്കിടെ ഇറാനിലെ സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം തുടർച്ചയായ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഒരു മാസം മുമ്പ് രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആയിരത്തോളം പേർ തെരുവുകളിൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചിരുന്നു.

സംഘർഷം ഒഴിവാക്കാനായി ജെനീവയിൽ വ്യാഴാഴ്ച ഇറാനുമായി യുഎസ് തുടർ ചർച്ചകൾ നടത്താനിരിക്കുകയാണ്. ഇതിനിടയിലാണ് വിദ്യാർഥി സമരം സർവകലാശാലകളിൽ ശക്തമാകുന്നത്. നീക്കുപോക്കുകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ മോശമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏത് തരം ആക്രമണത്തിനും ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രി ഇസ്മായി ബാഗേയി തിങ്കളാഴ്ച മറുപടിയും നൽകിയിരുന്നു.

തിങ്കളാഴ്ച പ്രതിഷേധം ടെഹ്‌റാനിലെ വനിതാ വിദ്യാർഥികൾ മാത്രമുള്ള അൽ സഹ്‌റ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള കാമ്പസുകളിലേക്കും വ്യാപിച്ചു. ക്യാംപസിനുള്ളിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങുകയും ഇറാനിയൻ പതാക കത്തിക്കുകയും കീറുകയും ചെയ്‌തു. അതേസമയം പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് നീങ്ങിയിട്ടില്ല.

ഇന്ത്യക്കാരോട് ഇറാൻ വിടാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ യാത്രാ വിമാനങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണം എന്നാണ് എംബസിയുടെ നിർദേശം. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ജനുവരി അഞ്ചിലെ നിർദേശത്തിന് തുടർച്ചയായിട്ടാണ് രാജ്യം വിടാൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാർക്ക് വേണ്ടിയുള്ള ഹെൽപ്പ് ലൈൻ നമ്പറും എംബസി നൽകിയിട്ടുണ്ട്. +989128109115, +989128109109.

SCROLL FOR NEXT