വ്യോമാക്രമണത്തിൽ ഇറാൻ്റെ പുതുതായി നിയമിതനായ പരമോന്നത നേതാവ് മുജ്തബ ഖമനേയിയ്ക്ക് ഒരു കാൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കോമയിലാണെന്നും മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഖമനേയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണോ മുജ്തബ ഖമനേയിക്കും പരിക്കേറ്റത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഇദ്ദേഹം ടെഹ്റാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബ്രിട്ടീഷ് മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ പരമോന്നത സ്ഥാനം ഏറ്റെടുത്ത ശേഷം മുജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതിന് പുറമേ മുജ്തബ ജീവനോടെയുണ്ടെന്ന് കരുതുന്നതായും എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപും ഒരു റേഡിയോ ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.
ദ സൺ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ടെഹ്‌റാനിലെ സിന യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഖമനേയിക്ക് കനത്ത സുരക്ഷയിലാണ് ചികിത്സ നൽകുന്നത്. അദ്ദേഹത്തിൻ്റെ നില വളരെ ഗുരുതരമാണെന്ന് ഇറാനിയൻ തലസ്ഥാനത്തെ ഒരു വൃത്തത്തെ ഉദ്ധരിച്ച് സൺ റിപ്പോർട്ട് ചെയ്യുന്നു. നേതാവിനെ ചികിത്സിക്കുന്ന ആശുപത്രി യൂണിറ്റ് അടച്ചുപൂട്ടിയിരിക്കുകയാണെന്നും ഡോക്ടർമാർ തീവ്രപരിചരണ ചികിത്സ തുടരുന്നതിനാൽ കനത്ത സുരക്ഷയിലാണെന്നും വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അധികാരമേറ്റെടുത്തതിന് ശേഷം മുബ്ജബയുടേതായി ഒരു പ്രസ്താവനയും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. ഇറാനികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും ഹോർമുസ് കടലിടുക്ക് തടയുമെന്ന ഭീഷണി ഉൾപ്പെടെ പ്രാദേശിക കപ്പൽ പാതകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരേയുണ്ടായ ആക്രമണങ്ങൾ തുടരണമെന്നും എല്ലാ അമേരിക്കൽ താവളങ്ങളും ഉടൻ തന്നെ അടച്ചു പൂട്ടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്.
മുബ്ജബയുടെ നേരിട്ടുള്ള ഉത്തരവുകളില്ലാതെ തന്നെ ഇറാൻ്റെ നേതൃത്വ ഘടന യുദ്ധം തുടരുന്നുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, ഇറാനിലെ ഇൻ്റർനെറ്റ് നിയന്ത്രണങ്ങളും നേതാവിന് ചുറ്റുമുള്ള കർശനമായ സുരക്ഷയും കാരണം ഇത്തരം വിവരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരാത്തതിനാൽ ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.