WORLD

യുദ്ധ ഭീതി ഒഴിയുന്നു? ഹിസ്ബുള്ള -ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

തെക്കൻ ലെബനനിൽ കഴിഞ്ഞ ദിവസം മാത്രം 47 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ വൃത്തങ്ങൾ

Author : ന്യൂസ് ഡെസ്ക്

ടെൽ അവീവ്: ഹിസ്ബുള്ള -ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. യുഎസിന്റേയും ഖത്തറിന്റെയും ഇടപെടലിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. വെള്ളിയാഴ്ച പ്രദേശിക സമയം 4 മണി മുതൽ വെടിനിർത്തൽ നിലവിൽ വന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേൽ-ലെബനൻ അതിർത്തിയിൽ ആഴ്ചകളായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി ഏറെ പരിശ്രമങ്ങൾ നടന്നുവരികയായിരുന്നു. ഏറ്റവും ഒടുവിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ തീരുമാനമായത്. യുഎസ്, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ ഇടപെടലാണ് വെടിനിർത്തൽ ധാരണയിൽ നിർണായകമായതെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

തെക്കൻ ലെബനനിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ നിലനിന്നിരുന്ന യുദ്ധഭീതി ഒഴിവാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. തെക്കൻ ലെബനനിൽ കഴിഞ്ഞ ദിവസം മാത്രം 47 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം യുഎസും ഇറാനും കഴിഞ്ഞ ദിവസം സമാധാന കരാറില്‍ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ സാന്നിധ്യത്തിലും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഓണ്‍ലൈന്‍ ആയുമാണ് ഒപ്പുവച്ചത്.വൈറ്റ് ഹൗസും ഇറാന്‍ വിദേശകാര്യ മന്ത്രാലയവും ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നു.

SCROLL FOR NEXT