Source: X
WORLD

ലെബനനിലെ ഇസ്രയേൽ ആക്രമണം; അമേരിക്കയുമായുള്ള ചർച്ചകൾ നിർത്തിവച്ച് ഇറാൻ

ലെബനനെതിരെ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇറാൻ്റെ നീക്കം

Author : ന്യൂസ് ഡെസ്ക്

ലെബനനിൽ നടക്കുന്ന ഇസ്രയേൽ സൈനിക നീക്കങ്ങളെ തുടർന്ന് യുഎസുമായുളള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ. സമാധാന കരാർ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ്റെ തീരുമാനം. ലെബനനെതിരെ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇറാൻ്റെ നീക്കം.

ഇറാനും അമേരിക്കയുമായുള്ള സമാധാന കരാറിൽ ലെബനനും ഉൾപ്പെടുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ലെബനനിൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കരാർ ലംഘനമുണ്ടായാൽ അതിന് ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമായിരിക്കുമെന്നും എക്സ് പോസ്റ്റിൽ അരാഗ്ച്ചി വ്യക്തമാക്കിയിരുന്നു. യുഎസ് ഇറാൻ സമാധാന കരാറിൻ്റെ ഭാഗമായി ലെബനനിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു.

ചർച്ചകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് പൂർണമായും തടയുമെന്നും ഇറാനിലെ വാർത്താ ഏജൻസി ടാസ്നിം റിപ്പോർട്ട് ചെയ്യുന്നു. ബാബ് എൽ മാൻഡെബ് കടലിടുക്ക് വഴിയെത്തുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ യെമനിലെ ഹൂതി വിമത സഖ്യ കക്ഷികൾക്ക് ഇറാനിയൻ ഭരണകൂടം അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ചർച്ച നിർത്തിവയ്ക്കുന്ന കാര്യത്തിൽ ഇറാൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.

SCROLL FOR NEXT