ടെൽ അവീവ്: ഗാസയില്‍ യുദ്ധം തുടരുന്നതിനിടെ ഇസ്രയേല്‍ കൂടുതല്‍ സാമ്പത്തിക ഒറ്റപ്പെടല്‍ നേരിടുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ അവസ്ഥയില്‍ കൂടുതല്‍ സ്വയം പര്യാപ്തത നേടേണ്ടത് അത്യാവശ്യമാണെന്നും നെതന്യാഹു പറഞ്ഞതായി ഇസ്രയേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഇസ്രയേല്‍ ഒരു തരം ഒറ്റപ്പെടലിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. വിദേശ വ്യാപാരമില്ലാതെ സ്വയം പര്യാപ്തത നേടിയ ഒരു സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറേണ്ടതുണ്ട്. സ്വതന്ത്ര വ്യാപാരത്തിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. പക്ഷെ ചിലപ്പോള്‍ നമ്മുടെ ആയുധ വ്യവസായങ്ങള്‍ പോലും തടസ്സപ്പെടുന്ന ഒരു സാഹചര്യം ഉയര്‍ത്തെഴുന്നേറ്റ് വന്നേക്കാം. നമുക്ക് ഇവിടെ തന്നെ ആയുധങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. നമുക്ക് എന്തൊക്കെ വേണോ അതെല്ലാം ഇവിടെ തന്നെ നിര്‍മിക്കാന്‍ സാധിക്കേണ്ടതുണ്ട്,' നെതന്യാഹു പറഞ്ഞു.
ഇസ്രയേലിന് ഈ ഒറ്റപ്പെടലില്‍ നിന്ന് പുറത്തുകടക്കാനാകുമെന്ന് നെതന്യാഹു വിശ്വസിക്കുമ്പോഴും മുസ്ലീങ്ങളുടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കൂട്ടായ കുടിയേറ്റങ്ങള്‍ ആ രാജ്യങ്ങൾ ഭാവിയിൽ ഇസ്രയേൽ വിരുദ്ധമായേക്കാമെന്നും അങ്ങനെ ഇസ്രയേലുമായുള്ള പ്രതിരോധ കരാറുകള്‍ ഒഴിവാക്കിയേക്കാമെന്നും നെതന്യാഹു ഭയപ്പെടുന്നു.
എന്നാല്‍ ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് രംഗത്തെത്തി. ഒറ്റപ്പെടലിലേക്ക് നീങ്ങുകയാണെന്നും അതുകൊണ്ട് ഒറ്റപ്പെട്ട ഒരു സമ്പദ് വ്യവസ്ഥ വേണമെന്നും പറയുന്നത് ശരിയല്ലെന്ന് യായിര്‍ പറഞ്ഞു.
"നെതന്യാഹു പറയുന്നത് ഇസ്രയേല്‍ ഒരു ഒറ്റപ്പെടലിലേക്ക് കടക്കുകയാണെന്നും അതുകൊണ്ട് ഒരു ഒറ്റപ്പെട്ട സമ്പദ്‌വ്യവസ്ഥ വേണമെന്നുമാണ്. അത് ഭ്രാന്തമായ ചിന്തയാണ്. ഈ ഒറ്റപ്പെടല്‍ നെതന്യാഹുവിന്റെയും അദ്ദേഹത്തിൻ്റെ സര്‍ക്കാരിൻ്റെയും മോശം നയങ്ങളുടെ ബാക്കിപത്രമാണ്. അത് വെറും ഒരു വിധിയല്ല. ഇസ്രയേലിനെ ഒരു മൂന്നാംലോക രാജ്യമാക്കി മാറ്റുകയാണ്. അല്ലാതെ സാഹചര്യം മാറ്റാന്‍ ശ്രമിക്കുകയല്ല ചെയ്യുന്നത്," യായിര്‍ ലാപിഡ് പറഞ്ഞു.