Source: News Malayalam 24x7
WORLD

വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ചവരിൽ മലയാളികളും; മരിച്ചത് കൊല്ലം സ്വദേശികളായ ദമ്പതികൾ

ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചു...

Author : ന്യൂസ് ഡെസ്ക്

ഹാനോയ്: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു.

ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി 15 പേർക്കാണ് ജീവൻ നഷ്ടമായത്. 32 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്നവരുടെ പേരും വിവരങ്ങളും അധികൃതർ പുറത്തുവിട്ടു. മരണപ്പെട്ടവരിൽ കൂടുതൽ ആന്ധ്രാ പ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്.

ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞതെന്നാണ് സൂചന. രക്ഷപ്പെടുത്തിയവരെ തീരത്തെത്തിച്ച് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വലുപ്പമേറിയ സ്പീഡ് ബോട്ടാണ് കീഴ്‍മേല്‍ മറിഞ്ഞത്. ഹാനോയിലെ ഇന്ത്യന്‍ എംബസിയും ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും കണ്‍ട്രോള്‍ റും തുറന്നു. ഹെല്‍പ്പ്‌ലൈന്‍ നമ്പറും പുറത്തിറക്കി.

SCROLL FOR NEXT