ഖ്വാജ മുഹമ്മദ് ആസിഫ് ഫയൽ ചിത്രം
WORLD

ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ കൊല്‍ക്കത്ത ഉൾപ്പെടെ ആക്രമിക്കും; മുന്നറിയിപ്പുമായി ഖവാജാ ആസിഫ്

ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഖവാജാ ആസിഫ് ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഭാവിയില്‍ ഇന്ത്യയുമായി ഏറ്റുമുട്ടലുണ്ടായാല്‍ കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവാജാ ആസിഫ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തീവ്രവാദ ആക്രമണം ഉണ്ടായാല്‍ നോക്കിയിരിക്കില്ലെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഖവാജാ ആസിഫിന്റെ പ്രതികരണം.

'ഇത്തവണ ഇന്ത്യ എന്തെങ്കിലും വ്യാജ ഓപ്പറേഷന്‍ നടത്തിയാല്‍, ഞങ്ങള്‍ കൊല്‍ക്കത്തയില്‍ ആക്രണണം നടത്തും,' ആസിഫ് പറഞ്ഞു.

ഇന്ത്യ ഇത്തരത്തില്‍ ഒരു വ്യാജ ഓപ്പറേഷന് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. തടവിലുള്ള പാകിസ്ഥാന്‍ പൗരന്മാരുടേയോ അല്ലെങ്കില്‍ സ്വന്തം പൗരന്മാരെ തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങള്‍ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കുമെന്നും ആസിഫ് പറഞ്ഞു. അതേസമയം ഇതിന് തെളിവുകളൊന്നും നിരത്തിയിട്ടുമില്ല.

'ഒരു അവ്യക്തതയും ഉണ്ടാകരുത്: പാകിസ്ഥാന്‍ സമാധാനത്തിലും പ്രാദേശിക സ്ഥിരതയിലും പ്രതിജ്ഞാബദ്ധമാണ്, പക്ഷേ പരമാധികാരം സംരക്ഷിക്കാനുള്ള അതിന്റെ ദൃഢനിശ്ചയം സമ്പൂര്‍ണ്ണമാണ്, അതിന്റെ തയ്യാറെടുപ്പുകളും പൂര്‍ണ്ണമാണ്, അതുകൊണ്ട് തന്നെ പ്രതികരണം വേഗത്തിലും, കൃത്യമായും, നിര്‍ണ്ണായകവുമായിരിക്കും,' പാകിസ്ഥാന്‍ മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി സംസാരിച്ചത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റായ നീക്കമുണ്ടായാല്‍ പ്രതീക്ഷിക്കാത്ത തരം നടപടികളെ ക്ഷണിച്ചു വരുത്തലാകും അതെന്നായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്.

SCROLL FOR NEXT