ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ യുദ്ധം നടക്കുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള ബ്നെയി മെനഷെ വിഭാഗത്തിൽപ്പെട്ട ഗോത്ര വർഗങ്ങളെ ടെൽ അവീവിലേക്ക് എത്തിച്ച് ഇസ്രയേൽ. ഓപ്പറേഷൻ വിങ്സ് ഓഫ് ഡോൺ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെയാണ് ഇസ്രയേൽ നഷ്ടപ്പെട്ട് പോയ ഗോത്രവർഗത്തെ രാജ്യത്തേക്ക് തിരികെയെത്തിക്കുന്നത്.
വർഷങ്ങളായി മണിപ്പൂരിലും മിസോറാമിലും കുടിയേറി താമസിക്കുന്ന 5000 ത്തോളം പേരാണ് രാജ്യം വിടുന്നത്. ചിലർക്ക് ഇത് അക്രമബാധിത പ്രദേശത്ത് നിന്നുള്ള മോചനമാണ്. ബ്നെയി മെനഷെ വിഭാഗത്തിൽപ്പെട്ട 5000 ത്തോളം പേരെ ഇസ്രയേലിലെത്തിക്കുകയാണ് ലക്ഷ്യം. ഗോത്രത്തിലെ ആദ്യബാച്ചിലെ 250 പേരെ വ്യാഴാഴ്ച ഡൽഹി വഴി ടെൽ അവീവിലെത്തിച്ചു.
ബ്നെയി മെനഷെ വിഭാഗക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾക്ക് കഴിഞ്ഞവർഷം നെതന്യാഹു സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 1200 പേർക്ക് കുടിയേറാൻ അനുവദിക്കുന്ന പദ്ധതിയുടെ തുടക്കമാണിത്. ബൈബിളിൽ രേഖപ്പെടുത്തിയത് അനുസരിച്ച് പുരാതന ഇസ്രയേൽ 12 ഗോത്രങ്ങളായി തരംതിരിച്ചിരുന്നു. പത്ത് ഗോത്രങ്ങൾ യാക്കോബിൻ്റെ മക്കളുടെ പേരിലും, രണ്ട് എണ്ണം അദ്ദേഹത്തിൻ്റെ ചെറുമക്കളായ എഫ്രയിമിൻ്റെയും മെനഷെയുടെയും പേരിലും അറിയപ്പെട്ടു.
ഇവർ ജോസഫിൻ്റെ മക്കളായിരുന്നു. ബിനോയി മെനഷെ വിഭാഗം മെനഷെയുടെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്നത്. ബിസി 722 ൽ ഇസ്രയേൽ അസീറിയക്കാരോട് പരാജയപ്പെട്ടതോടെയാണ് ബ്നെയ് മെനഷെ വിഭാഗം നാടുകടത്തപ്പെടുന്നത്.
പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന എന്നിവിടങ്ങളിലൂടെ പലായനത്തിന് ശേഷം പതിനായിരത്തോളം പേരാണ് മണിപ്പൂരിലും മിസോറാമിലും സ്ഥിര താമസമാക്കിയത്. മണിപ്പൂരിലെ ബ്നെയ് മെനഷെ, കുക്കി വിഭാഗക്കാരായാണ് കണക്കാക്കുന്നത്. ഭൂരിഭാഗം കുക്കി വിഭാഗക്കാരും ഇരുപതാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ചെങ്കിലും ബ്നെയ് മെനഷെ വിഭാഗക്കാർ ജൂത മത വിശ്വാസമാണ് പിന്തുടരുന്നത്.