WORLD

അധോലോക താവളത്തിൽ ഇനി ടെക് വിപ്ലവം; യൂറോപ്പിന്റെ ‘സിലിക്കൺ വാലി’യാകാൻ മാർബെല്ല

പ്രാദേശിക ഭരണകൂടവും ബിസിനസ്സ് കൂട്ടായ്മകളും ചേർന്നാണ് നഗരത്തിന്റെ ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്

Author : ന്യൂസ് ഡെസ്ക്

അധോലോക സംഘങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പേരിൽ ദശകങ്ങളായി ‘കോസ്റ്റാ ഡെൽ ക്രൈം’ എന്ന് വിളിക്കപ്പെട്ടിരുന്ന സ്പെയിനിലെ തീരദേശ നഗരമായ മാർബെല്ല ഇനി അറിയപ്പെടാൻ പോകുന്നത് യൂറോപ്പിന്റെ ടെക് ഹബ്ബ് ആയിട്ടാണ്. അമേരിക്കയിലെ സിലിക്കൺ വാലിക്ക് സമാനമായ രീതിയിൽ ഈ നഗരത്തെ മാറ്റിയെടുക്കാനുള്ള വൻ പദ്ധതിക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. 'മാർബെല്ല 2.0' എന്നാണ് ഈ പുതിയ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

പ്രാദേശിക ഭരണകൂടവും ബിസിനസ്സ് കൂട്ടായ്മകളും ചേർന്നാണ് നഗരത്തിന്റെ ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി ലോകത്തെ മുൻനിര സാങ്കേതിക വിദഗ്ധർക്കും സംരംഭകർക്കും വർഷം മുഴുവൻ താമസിച്ച് ജോലി ചെയ്യാനുള്ള അനുകൂലമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. കൊവിഡ് മഹാമാരിക്ക് ശേഷം സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, ഐടി മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരുടെ വലിയൊരു നിര തന്നെ മാർബെല്ലയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഇതിനായി അത്യാധുനിക കോ-വർക്കിംഗ് സ്പേസുകൾ, അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ നഗരത്തിൽ സജ്ജമാക്കുന്നുണ്ട്. ബിസിനസ്സ് ആവശ്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ, മികച്ച കാലാവസ്ഥ, ഉയർന്ന ജീവിതനിലവാരം എന്നിവയും ഇവിടെ എത്തുന്നവർക്കായി ഈ നഗരം വാഗ്ദാനം ചെയ്യുന്നു.

'കോസ്റ്റോ ഡെൽ ക്രൈം' എന്ന വിളിപ്പേരു വന്നതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. 1970-80 കാലഘട്ടങ്ങളിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിരവധി കുറ്റവാളികൾ തങ്ങളുടെ താവളമായി തെരഞ്ഞെടുത്തത് ഈ തീരദേശ നഗരമായിരുന്നു. നിയമത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും മറ്റുമായി ഇവർ ഇവിടം ഉപയോഗിച്ചതോടെയാണ് 'കോസ്റ്റാ ഡെൽ സോൾ' എന്ന ഈ പ്രദേശം 'കോസ്റ്റാ ഡെൽ ക്രൈം' എന്ന് വിളിക്കപ്പെടാൻ തുടങ്ങിയത്.

SCROLL FOR NEXT