Source: X
WORLD

പുടിനുമായി കൂടിക്കാഴ്ച; മോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് സെലൻസ്‌കി

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതെന്ന് മോദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമി‍ർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ കൂടിക്കാഴ്ച നടത്താനിരിക്കെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമി‍‍ർ സെലൻസ്‌കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതെന്ന് മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയെ അറിയിച്ചതായി സെലൻസ്‌കിയും എക്സിൽ കുറിച്ചു. റഷ്യൻ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്നും സെലൻസ്‌കി അറിയിച്ചു.

"പ്രസിഡന്റ് സെലെൻസ്‌കി, ഇന്നത്തെ ഫോൺ കോളിന് നന്ദി. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അതിന്റെ മാനുഷിക വശങ്ങളെക്കുറിച്ചും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഞങ്ങൾ ആശയങ്ങൾ കൈമാറി. ഇതിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പൂർണ പിന്തുണ നൽകുന്നു," മോദി എക്സിൽ കുറിച്ചു.

പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്താനും റഷ്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാനുമുള്ള യുക്രെയ്നിൻ്റെ സന്നദ്ധത സംഭാഷണത്തിൽ സെലൻസ്കി വ്യക്തമാക്കി. "ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. യൂറോപ്യൻ നേതാക്കളുടെ പങ്കാളിത്തത്തോടെ വാഷിംഗ്ടണിൽ പ്രസിഡന്റ് ട്രംപുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് ഞാൻ അദ്ദേഹത്തെ അറിയിച്ചു. അത് പ്രധാനപ്പെട്ട ഒരു സംഭാഷണമായിരുന്നു. യഥാർഥ സമാധാനം എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുള്ള പങ്കാളികൾക്കിടയിൽ പങ്കിട്ട കാഴ്ചപ്പാടായിരുന്നു. റഷ്യയുടെ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സന്നദ്ധത യുക്രെയ്ൻ വ്യക്തമാക്കി" സെലൻസ്കി എക്സിൽ കുറിച്ചു. റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങളെയും സെലെൻസ്‌കി എടുത്തുപറഞ്ഞു. നയതന്ത്രത്തിൽ ഏർപ്പെടാൻ മോസ്കോ സന്നദ്ധത കാണിച്ചിട്ടില്ലെന്നും സിവിലിയന്മാർക്കെതിരായ ആക്രമണം തുടരുകയാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി.

ഈ മാസം രണ്ടാം തവണയാണ് സെലൻസ്കിയും മോദിയും ഫോണിൽ സംസാരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 11ന് നരേന്ദ്ര മോദി സെലൻസ്‌കിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നു.

SCROLL FOR NEXT