WORLD

ഇറാൻ വെടിനിർത്തലിന് ശ്രമിക്കുന്നുണ്ടെന്ന ട്രംപിൻ്റെ വാദം തള്ളി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേൽ-യുഎസ് രാജ്യങ്ങളുമായി ഇറാൻ ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാദം തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. വെടിനിർത്തലിനായി ഇറാൻ ശ്രമിക്കുന്നുണ്ടെന്ന ട്രംപിൻ്റെ പ്രസ്താവനയാണ് ഇറാൻ നിഷേധിച്ചത്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന തങ്ങളുടെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനായി ഫ്രാൻസും ഇറ്റലിയും ഇറാനിയൻ സർക്കാരുമായി സംസാരിച്ചിരുന്നോയെന്ന ചോദ്യത്തിനും ഇറാൻ വിദേശകാര്യമന്ത്രി മറുപടി നൽകി. തങ്ങളുമായി സംസാരിക്കാൻ തയ്യാറാകുന്ന രാജ്യങ്ങളുമായി ആശയവിനിമയം നടത്താനും കപ്പലുകൾക്ക് സുരക്ഷിതമായ പാതയൊരുക്കാനും തയ്യാറാണെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഏതെങ്കിലും രാജ്യങ്ങളുമായി സംസാരിക്കുന്നുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ നിരവധി രാജ്യങ്ങൾ ഇത്തരത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് തങ്ങളുടെ സൈന്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മൂന്നാം ആഴ്ചയിലും പശ്ചിമേഷ്യയിലെ ചോരക്കളി തുടരുകയാണ്. ഇറാനിലെ ഇസ്ഫാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ഇതുവരെ തകർന്നത് പതിനായിരത്തോളം വീടുകളെന്നാണ് റിപ്പോർട്ട്. ലെബനനിൽ മരണസംഖ്യ 800 കടന്നു. കുവൈത്ത് വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇറാഖിൽ നിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നാണ് അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുള്ളത്.

SCROLL FOR NEXT