

സിഡ്നി: ഓസ്ട്രേലിയ മാനുഷിക വിസ അനുവദിച്ച ഇറാന്‍റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ മൂന്ന് പേർ കൂടി ഇറാനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിനെതുടർന്ന് കടുത്ത വിമർശനം നേരിട്ട ആറ് ടീം അംഗങ്ങളും ഒരു സപ്പോർട്ട് സ്റ്റാഫുമാണ് ഓസ്ട്രേലിയയില്‍ അഭയം തേടിയിരുന്നത്. ഇതില്‍ ഒരാള്‍ ബുധനാഴ്ച ഓസ്ട്രേലിയ വിട്ടിരുന്നു.
ഇന്നലെ രാത്രിയാണ് രണ്ട് ടീം അംഗങ്ങളും സ്റ്റാഫ് അംഗവും ഇറാനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. നിലവില്‍ മലേഷ്യയിലുള്ള ടീമിനൊപ്പം ഇവർ ചേരുമെന്നാണ് റിപ്പോർട്ട്. ഇനി മൂന്ന് ഇറാനിയന്‍ കായികതാരങ്ങളാണ് ഓസ്ട്രേലിയയുടെ സംരക്ഷണത്തില്‍ തുടരുന്നത്.
മലേഷ്യയിലെത്തിയ ശേഷം ഇറാൻ്റെ മറ്റ് വനിതാ ടീമംഗങ്ങളോടൊപ്പം താരങ്ങൾ മാതൃരാജ്യത്തേക്ക് മടങ്ങും എന്നാണ് റിപ്പോർട്ട്. താരങ്ങളുടെ സുരക്ഷിത ഭാവിക്കായി വേണ്ടതെല്ലാം തങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു.