TRUMP 2 
WORLD

"ഹോര്‍മുസിലെ പൊലീസ് ആകാനാണ് ട്രംപിന്റെ ശ്രമം; ഇതാണോ അദ്ദേഹത്തിന്റെ പണി"

പൊലീസിങ് തുടര്‍ന്നാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

ഹോര്‍മുസ് കടലിടുക്കില്‍ തുടരുന്ന യുഎസ് ഉപരോധത്തെ വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ്. കടലിടുക്കില്‍ യുഎസിന്റെ പൊലീസിങ് തുടര്‍ന്നാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹ്‌സിന്‍ റസായ് മുന്നറിയിപ്പ് നല്‍കി. എഎഫ്പി വാർത്താ ഏജൻസിയുടേതാണ് റിപ്പോർട്ട്.

ഹോര്‍മുസ് കടലിടുക്കിലെ പൊലീസ് ആകാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതാണോ അദ്ദേഹത്തിന്റെ ജോലി? ലോകത്തിലെ കരുത്തുറ്റ സൈന്യമായ യുഎസ് മിലിട്ടറി ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണോ എന്നും ഇറാന്‍ സ്‌റ്റേറ്റ് ടിവിയിലൂടെ മുഹ്‌സിന്‍ റസായ് ചോദിച്ചു.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആണ് മുഹ്‌സിന്‍ റസായ്. കഴിഞ്ഞ മാസമാണ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവായി മുഹ്‌സിന്‍ റസായ് ചുമതലയേറ്റത്.

ഇറാന്റെ ആദ്യ മിസൈലില്‍ തന്നെ യുഎസിന്റെ മുഴുവന്‍ കപ്പലുകളും മുങ്ങും. അത് യുഎസ് സൈന്യത്തെ സംബന്ധിച്ച് വലിയ അപകടമായിരിക്കും. ഈ കപ്പലുകള്‍ ഉറപ്പായും ഇറാന്റെ മിസൈലുകള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് മുഹ്‌സിന്‍ റസായ്. 1981 മുതല്‍ 1997 വരെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തലവനായിരുന്നു റസായ്.

അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനായി യു.എസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മധ്യസ്ഥ ശ്രമത്തില്‍ പുരോഗതിയുണ്ടായി എന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി ഈ മാസം 22 ന് അവസാനിക്കാനിരിക്കെയാണ് നീട്ടുവാനുള്ള നീക്കം . നയതന്ത്ര ശ്രമങ്ങള്‍ക്ക് സമയം ലഭിക്കുന്ന തരത്തില്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടെ വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണവപദ്ധതി, ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി, യുദ്ധത്തിലെ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്കായാണ് ശ്രമമെന്നും മധ്യസ്ഥര്‍ അറിയിച്ചു.

SCROLL FOR NEXT