1929ന് ശേഷം ഇതാദ്യമായി യുഎസ് വിടുന്ന അമേരിക്കക്കാരുടെ എണ്ണം കുടിയേറ്റക്കാരിലുമധികം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം പുതിയ താമസക്കാരേക്കാൾ കൂടുതൽ അമേരിക്കക്കാർ രാജ്യം വിട്ടു പോയെന്നാണ് കണക്കുകൾ. കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ എത്തിയിരുന്ന യുഎസിൽ 250 വർഷത്തിനിടെ ആദ്യമായാണ് അതിലുമധികം ആളുകൾ രാജ്യം വിട്ടു പോകുന്ന അവസ്ഥയുണ്ടായിരിക്കുന്നത്.
2025-ൽ ഏകദേശം 150,000 നെഗറ്റീവ് മൈഗ്രേഷനാണ് രാജ്യത്ത് നടന്നത്. 2026-ൽ കൂടുതൽ പേർ രാജ്യം വിടുമെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടൽ. ബ്രൂക്കിംഗ്‌സിൻ്റെ കണക്കനുസരിച്ച് , രാജ്യത്തേക്ക് കുടിയേറുന്ന മൊത്തം ആളുകളുടെ എണ്ണത്തിൽ 2025-ൽ 2.6 നും 2.7 നും ഇടയിൽ കുറവു വന്നിട്ടുണ്ട്. 2023-ഏകദേശം 6 ദശലക്ഷത്തിനടുത്തായിരുന്ന സ്ഥാനത്താണിത്.
രാജ്യത്ത് വർധിച്ചു വരുന്ന അക്രമം, ഉയർന്ന ജീവിതച്ചെലവ്, രാഷ്ട്രീയ അസ്ഥിരത എന്നിവയെല്ലാം അമേരിക്കക്കാർ രാജ്യം വിടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും ചിലരുടെ രാജ്യം വിടുവാനുള്ള തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ട്രംപിൻ്റെ രണ്ടാം ഭരണകാലത്താണ് ഇത് കൂടുതലായി നടന്നത് എന്നതിനാൽ പൌരന്മാർ രാജ്യം വിടുന്നതിൻ്റെ കാരണത്തെ "ഡൊണാൾഡ് ഡാഷ്" എന്നാണ് ചില നിരീക്ഷകർ വിളിക്കുന്നത്. താങ്ങാനാവുന്ന ജീവതച്ചെലവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ യൂറോപ്യൻ ജീവിതശൈലികളുമാണ് പല യുഎസ് പൌരന്മാരെയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം യുഎസ് 6.75 ലക്ഷം പേരെയാണ് നാടുകടത്തിയത്. കൂടാതെ 2.2 ദശലക്ഷം പേർ സ്വമേധയാ രാജ്യം വിട്ടു. 15 രാജ്യങ്ങളെ ഉൾപ്പെടുത്തി വാൾസ്ട്രീറ്റ് ജേണൽ നടത്തിയ വിശകലനത്തിൽ 2025 ൽ കുറഞ്ഞത് 1.8 ലക്ഷം അമേരിക്കക്കാർ വിദേശത്തേക്ക് താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും 4 മുതൽ 9 ദശലക്ഷം അമേരിക്കക്കാർ ഇതിനകം വിദേശത്ത് താമസിക്കുന്നുണ്ടെന്നാണ് സൂചന.
പോർച്ചുഗലിലെ ലിസ്ബണിൽ നിരവധി അമേരിക്കൻ പൌരന്മാർ അപ്പാർട്ട്മെൻ്റുകൾ വാങ്ങിക്കൂട്ടുകയാണ്. ബാലി, കൊളംബിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ഭവന വില ഉയരുന്നതിന് പിന്നിലും അമേരിക്കൻ റിമോട്ട് വർക്കേഴ്സ് ആണ്. 1 ലക്ഷത്തിലധികം യുഎസ് പൌരന്മാർ കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കുന്നു, വിരമിച്ചവർ താങ്ങാനാവുന്ന നഴ്സിംഗ് ഹോം പരിചരണത്തിനായി മെക്സിക്കോയിലേക്ക് മാറുന്നതായും ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു .
2022-ൽ മെക്സിക്കോയിൽ 1.6 ദശലക്ഷം അമേരിക്കക്കാരും കാനഡയിൽ 250,000-ത്തിലധികം അമേരിക്കക്കാരും യുകെയിൽ 325,000-ത്തിലധികം അമേരിക്കക്കാരും ഉണ്ടെന്നാണ് കണക്ക്. മുമ്പ് ഇത്തരത്തിൽ രാജ്യം വിട്ടിരുന്ന അമേരിക്കകാർ അതിസാഹസികരും മികച്ച യോഗ്യതയുള്ളവരും മാത്രമായിരുന്നെങ്കിൽ ഇപ്പോൾ തന്നെപ്പോലെ സാധാരണക്കാരാണ് രാജ്യം വിടുന്നതിലധികമെന്നും ഒരു റീലൊക്കേഷൻ കമ്പനിയായ എക്സ്പാറ്റ്സി ഉടമ ജെൻ ബാർനെറ്റ് പറഞ്ഞു. പത്ത് ലക്ഷം അമേരിക്കക്കാരെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും പ്രവാസി സ്ഥാപകയായ ജെൻ ബാർനെറ്റ് വ്യക്തമാക്കി.
2025-ൽ അയർലൻഡിലേക്കെത്തിയത് 10,000 അമേരിക്കക്കാരാണ്. 2024-ലെ സംഖ്യയുടെ ഇരട്ടിയാണിത്. ഇതിനുപുറമെ, 2004-ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കിലാണ് അമേരിക്കക്കാർ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നത്. 2025 മാർച്ചിൽ 6,600 അപേക്ഷകൾ ലഭിച്ചു. യുഎസിൽ ജനിച്ച ഏകദേശം 50,000 മെക്സിക്കൻ അമേരിക്കക്കാർ കഴിഞ്ഞ വർഷം ജോലിക്കായി മെക്സിക്കോയിലേക്ക് താമസം മാറി.
യുഎസിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിലും 17 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതേസമയം, ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്പിലേക്ക് പോകുന്ന അമേരിക്കക്കാരുടെ എണ്ണം 2011 മുതൽ ഇരട്ടിയായി. യുകെയിൽ മാത്രം, കഴിഞ്ഞ വർഷം ഇങ്ങനെ എത്തിയത് 14 % പേരാണ്.