നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും  Source: ANI
WORLD

"ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കും"; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ സഹകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഫോണിലൂടെ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.

ഫോൺസംഭാഷണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചു. എക്സിലൂടെയാണ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയെന്ന കാര്യം മോദി അറിയിച്ചത്. "യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വളരെ ഊഷ്മളമായൊരു സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും," നരേന്ദ്രമോദി എക്സിൽ കുറിച്ചു.

വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രധാനമന്ത്രി മോദിയുടെ എക്സ് പോസ്റ്റിൽ വ്യാപരമേഖലയിലെ ചർച്ചയെക്കുറിച്ചുള്ള പരാമർശമില്ല.

അതേസമയം ഇന്ത്യയിൽ നിന്നുള്ള കാർഷിക ഇറക്കുമതികൾക്ക്, പ്രത്യേകിച്ച് അരി ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ വിതരണക്കാരിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ച ട്രംപ് അമേരിക്കൻ കർഷകർക്കായി കോടിക്കണക്കിന് ഡോളറിൻ്റെ കാർഷിക ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചു.

SCROLL FOR NEXT