പാക്കിസ്ഥാനിൽ കനത്ത മഴയിൽ ഇരുന്നൂറ് മരണം. വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് 180 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിരവധി പേരെ കാണാതായതായതായും റിപ്പോർട്ടുകളുണ്ട്. പ്രളയത്തിൽ വീടുകൾ തകർന്ന് നിരവധിപ്പേർക്ക് പരിക്കേറ്റു. അതേസമയം, പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനായി പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നുവീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.
പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബജുവാർ മേഖലയേയും പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വാത് മേഖലയിൽ മേഘവിസ്ഫോടനവുമുണ്ടായി. ഖൈബർ പ്രവിശ്യയിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടായിരത്തോളം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വെള്ളപ്പൊക്ക സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി ദുരന്തനിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ജൂൺ 26 മുതൽ 556 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഈ മൺസൂൺ കാലത്ത് പാകിസ്ഥാനിൽ പതിവിലും കൂടുതൽ മഴ ലഭിച്ചതായും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.