കാഠ്‌മണ്ഡു: നേപ്പാൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്‌പി) മികച്ച വിജയത്തിലേക്ക് കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്‌പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.
നേപ്പാളിലെ ഇലക്ഷൻ കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ആകെയുള്ള 165 സീറ്റുകളിലെ 161 ഇടങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 110 ഇടത്തും ബലേന്ദ്ര ഷായുടെ പാർട്ടി ലീഡ് ചെയ്യുകയാണ്. ഫലം വന്ന ആറിടത്ത് ആർഎസ്‌പി വെന്നിക്കൊടി പാറിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനും മുൻപ് നാല് തവണ പ്രധാനമന്ത്രിയുമായ കെ.പി. ശർമ ഒലിയുടെ ശക്തകേന്ദ്രമായിരുന്ന ജാപ്പ 5 നിയോജക മണ്ഡലത്തിൽ അട്ടിമറി ജയത്തിലേക്ക് നീങ്ങുകയാണ് ബലേന്ദ്ര ഷാ എന്നാണ് റിപ്പോർട്ടുകൾ. 15,000 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കവെ ഇതുവരെ മുൻ പ്രധാനമന്ത്രിക്ക് ലഭിച്ചതാകട്ടെ 3300 വോട്ടുകൾ മാത്രമാണ്.
അണികൾക്കിടയിൽ "ബലേൻ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 35കാരനായ ബലേന്ദ്ര ഷായെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാണ് നവാഗതരായ ആർഎസ്‌പി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ 18 വർഷത്തിനിടെ നേപ്പാളിൽ മാറിവന്നത് 14 സർക്കാരുകളാണ്. ഇതിനെതിരെ ശക്തമായ ജനവികാരമാണ് ഉയർന്നുവരുന്നത്.
ആർഎസ്‌പി പ്രസിഡൻ്റായ റാബി ലാമിച്ചനെ ചിത്വാൻ 2 പാർലമെൻ്ററി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ലാമിച്ചനെ 54,402 വോട്ടുകൾ നേടിയാണ് ജയം ഉറപ്പിച്ചത്. രണ്ടാമതെത്തിയ എതിരാളി നേപ്പാളി കോൺഗ്രസിലെ മീന ഖരേലിന് 14,564 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മാധ്യമ മേഖലയിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് വിജയിക്കുന്നത്.
നേരത്തെ ജെൻ സി പ്രക്ഷോഭങ്ങളുടെ ഭാഗമായി 77 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 275 അംഗ പാർലമെൻ്റിലേക്ക് 165 പേരെയാണ് നേരിട്ട് തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവകാശമുള്ളത്. മറ്റു 110 പാർലമെൻ്റ് അംഗങ്ങളെ ആനുപാതിക പ്രാതിനിധ്യത്തിലൂടെയും തെരഞ്ഞെടുക്കും.
ഒരു ദശാബ്ദത്തോളം ഹിമാലയൻ രാജ്യം ഭരിച്ചിരുന്ന നേപ്പാളി കോൺഗ്രസിലെ ഷേർ ബഹാദൂർ ദ്യൂബ, കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎൻ-യുഎംഎല്ലിലെ കെ.പി. ശർമ ഒലി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെൻ്റർ) അല്ലെങ്കിൽ സിപിഎൻ (എംസി)യിലെ പുഷ്പ കമാൽ ദഹൽ എന്നിവർക്കുള്ള ഒരു പരീക്ഷണ ഘട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ മുൻകാല നേതാക്കൾക്ക് എതിരെയെല്ലാം കടുത്ത ജനകീയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്.