ഇസ്ലാമാബാദ്: നിപ ജാഗ്രതയില്‍ പാകിസ്ഥാൻ. കര, കടല്‍, ആകാശ മാർഗങ്ങള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് പാക് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ രണ്ട് നിപ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കടുപ്പിച്ചത്.ഡിസംബർ അവസാനമാണ് ഇന്ത്യയിൽ രണ്ട് അണുബാധകൾ സ്ഥിരീകരിച്ചത്.
പാകിസ്ഥാന്റെ അതിർത്തികളിൽ പ്രതിരോധ, നിരീക്ഷണ നടപടികൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അതിർത്തി ആരോഗ്യ സേവന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ യാത്രക്കാരും പോയിന്റ് ഓഫ് എൻട്രിയിൽ താപ പരിശോധനയ്ക്കും ക്ലിനിക്കൽ വിലയിരുത്തലിനും വിധേയരാകണം. തുറമുഖങ്ങൾ, കര അതിർത്തികൾ, വിമാനത്താവളങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും വകുപ്പ് കൂട്ടിച്ചേർത്തു. നിപ ബാധിത പ്രദേശങ്ങളിലൂടെയോ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലൂടെയോ" സഞ്ചരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ യാത്രക്കാർ കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ കൂടി നൽകണമെന്ന് ഏജൻസി അറിയിച്ചു.
പാകിസ്ഥാനു പുറമേ തായ്‌ലാന്‍ഡ്, സിംഗപൂർ, ഹോങ്കോങ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഡിസംബർ അവസാനത്തോടെയാണ് പശ്ചിമ ബംഗാളിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, രോഗികളുമായി സമ്പർക്കത്തില്‍ വന്ന 196 പേരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നു.