സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 15 പേരെ കൊന്ന വെടിവെപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഹൈദരാബാദിൽ നിന്നുള്ളതാണെന്ന് പൊലീസ്. സാജിദ് അക്രം (50), മകന്‍ നവീദ് അക്രം (24) എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ സാജിദ് അക്രം കൈവശം വച്ചത് ഇന്ത്യൻ പാസ്പോർട്ടാണെന്നും തെലങ്കാന പോലീസ് അറിയിച്ചു. ഇയാൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇന്ത്യൻ പാസ്പോർട്ട് കൈവശം സൂക്ഷിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും മാരകമായ വെടിവെപ്പായിരുന്നു ഞായറാഴ്ച ഉണ്ടായത്. ആക്രമണത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലുള്ള നവീദ് ഇപ്പോള്‍ ആശുപത്രിയിലാണ്. ഇരുവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് നേരത്തെ ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ ഒരു ഭീകരാക്രമണമാണ് എന്നാണ് അധികൃതരുടെ നിഗമനം.
ആരാണ് സാജിദ് അക്രം?
ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം 1998 നവംബറിലാണ് സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് പോയതെന്ന് തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വ്യക്തമാക്കി. ഹൈദരാബാദിൽ നിന്ന് കൊമേഴ്‌സ് ബിരുദം പൂർത്തിയാക്കിയ ശേഷം ജോലി തേടിയാണ് ഇന്ത്യ വിട്ടതെന്നുമാണ് പൊലീസ് പറയുന്നത്.
ഏകദേശം 27 വർഷമായി അക്രം താമസിച്ചിരുന്നത് ഓസ്‌ട്രേലിയയിലാണ്. ആ കാലയളവിൽ ഹൈദരാബാദിലെ അദ്ദേഹത്തിന്റെ കുടുംബവുമായി പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രം ഓസ്‌ട്രേലിയയിൽ നടത്തിയ ആക്രമണത്തിന് പ്രവർത്തനപരമോ പ്രത്യയശാസ്ത്രപരമോ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും തെലങ്കാന പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2022ലാണ് അക്രം അവസാനമായി ഹൈദരാബാദ് സന്ദർശിച്ചത്. എന്നാൽ അദ്ദേഹം ഇന്ത്യൻ പാസ്പോർട്ട് കൈവശം വച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം യൂറോപ്യൻ വംശജയായ സ്ത്രീയെയാണ് അക്രം വിവാഹം കഴിച്ചത്. അക്രത്തിൻ്റെ മക്കൾ ഓസ്‌ട്രേലിയൻ പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു.
കുടുംബ കലഹങ്ങളെത്തുടർന്ന് ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായുള്ള ബന്ധം അക്രം ഉപേക്ഷിച്ചിരുന്നു. 2017ൽ പിതാവ് മരിച്ചപ്പോൾ ശവസംസ്കാര ചടങ്ങുകളിൽ പോലും അക്രം പങ്കെടുത്തിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.