മാഡ്രിഡ്: വർധിച്ചുവരുന്ന സംഘർഷങ്ങളും, വർഗീയ ധ്രുവീകരണവും, മനുഷ്യാവകാശങ്ങളോടുള്ള അവഗണനയും ലോകത്തെ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു എന്ന് പോപ് ലിയോ പതിനാലാമന്‍. സ്പാനിഷ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാർപ്പാപ്പയുടെ അടുത്തകാലത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസംഗം. ലോകത്തെ വിഴുങ്ങുന്ന യുദ്ധങ്ങള്‍ അവസാനിപ്പിച്ച് അഭയാർഥികളെ സഹായിക്കാന്‍ ലോകനേതാക്കളോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
ആയുധങ്ങള്‍ കൊണ്ട് താത്കാലികമായ നിശബ്ദത അടിച്ചേല്‍പ്പിക്കാം, എന്നാല്‍ അവയൊരിക്കലും നിത്യമായ സമാധാനം നല്‍കില്ല, എന്നും പോപ് ഓർമ്മിപ്പിച്ചു. സ്പാനിഷിലുള്ള പ്രസംഗത്തെ ഏഴ് മിനിറ്റ് നീണ്ട കരഘോഷത്തോടെയാണ് സഭാംഗങ്ങള്‍ സ്വീകരിച്ചത്. സ്പാനിഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ മാർപ്പാപ്പയാണ് ലിയോ പതിനാലാമന്‍. മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനും ഗർഭധാരണം മുതൽ അതിന്റെ സ്വാഭാവിക അവസാനം വരെ ജീവനെ സംരക്ഷിക്കാനും രാജ്യത്തെ രാഷ്ട്രീയ വർഗത്തോട് ശക്തമായ ആഹ്വാനം ചെയ്തായിരുന്നു പോപ്പിന്റെ പ്രസംഗം.
700-ഓളം പ്രതിനിധികൾ പങ്കെടുത്ത സ്പെയിനിലെ ഡെപ്യൂട്ടി കോൺഗ്രസിനെയാണ് മാർപ്പാപ്പ അഭിസംബോധന ചെയ്തത്. സ്‌പെയിനിലെ സോഷ്യലിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ ഭരണഘടനയിൽ ഗർഭഛിദ്ര സംരക്ഷണം ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് പോപ്പിന്റെ പരാമർശം വന്നത്. നിയമപരിഷ്കാരത്തിന് രാജ്യത്തെ മധ്യ-വലതുപക്ഷ പീപ്പിൾസ് പാർട്ടിയുടെ പിന്തുണ ഉൾപ്പെടെ വിശാലമായ പാർലമെന്ററി സമവായം ആവശ്യമായ സാഹചര്യത്തിലാണ് മാർപ്പാപ്പയുടെ പരാമർശം ശ്രദ്ധേയമാകുന്നത്.