പാക് അധീന കശ്മീരിലെ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഭക്ഷണവും വെള്ളവും നിഷേധിച്ച് പാകിസ്ഥാൻ. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം,മരുന്ന്, ഇന്ധനം എന്നിവയ്ക്കാണ് പാകിസ്ഥാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകളും മറ്റും പ്രദേശത്തേക്ക് കടക്കാനനുവദിക്കുന്നില്ലെന്ന് പ്രദേശവാസികളും ട്രക്ക് ഡ്രൈവർമാരും വ്യക്തമാക്കി.അതേസമയം, പാക് അധികൃതർ ഇത് നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിൽ നിന്നുള്ള അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പ്രദേശത്തെ നിയമസഭയിലെ 12 സീറ്റുകളെച്ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം. പാകിസ്ഥാൻ ഈ സീറ്റുകൾ തെരഞ്ഞെടുപ്പുകൾ സ്വാധീനിക്കുവാനും തങ്ങൾക്ക് അനുകൂലമായ സർക്കാർ രൂപീകരിക്കുവാനും ശ്രമിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതിന് പിന്നാലെ പാകിസ്ഥാൻ ജെഎഎസിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും പ്രതിഷേധക്കാരെ അടിച്ചമർത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 58 പേരാണ് കൊല്ലപ്പെട്ടത്.
സംഘർഷത്തിന് ശേഷം പിഒകെയിലെ ദൈനംദിന ജീവിതം സാരമായി തടസ്സപ്പെട്ടു. ഗതാഗത ശൃംഖലകൾ , ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കം എന്നിവയെല്ലാം തടസപ്പെട്ടു. വിപണികളും ബിസിനസുകളും അടച്ചുപൂട്ടലിലെത്തി. അതേസമയം, പാകിസ്ഥാൻ മേഖലയിലേക്കുള്ള ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ നീക്കം മനഃപൂർവ്വം നിയന്ത്രിച്ചതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് താമസക്കാരും പ്രതിപക്ഷ പാർട്ടികളും അവകാശപ്പെടുന്നത്. വ്യാപകമായ മൊബൈൽ ഇൻ്റർനെറ്റ് തടസങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജെഎസിസിയുടെ പ്രതിഷേധ പ്രകടനങ്ങളും ക്ഷാമത്തിന് ഒരു പരിധി വരെ കാരണമായിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ഇത് മേഖലയിലുടനീളമുള്ള കടകളും വിപണികളും അടച്ചുപൂട്ടാൻ നിർബന്ധിതരാക്കി. വീണ്ടും തുറക്കാനുള്ള സർക്കാർ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും പലതും അടച്ചിട്ടിരിക്കുകയാണ്, അതേസമയം പ്രവർത്തനം പുനരാരംഭിച്ചവ ഗതാഗത ബന്ധങ്ങൾ തടസ്സപ്പെട്ടതിനാൽ സാധനങ്ങളില്ലാത്ത അവസ്ഥയിലുമാണ്.
ക്ഷാമം രൂക്ഷമായതോടെ, നിരവധി പിഒകെ നിവാസികൾ അവശ്യവസ്തുക്കൾക്കായി പാകിസ്ഥാനിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്.എന്നാൽ വാങ്ങിയ സാധനങ്ങൾ പോലും തിരികെ കൊണ്ടുവരുന്നതിൽ നിന്ന് തങ്ങളെ തടയുകയാണെന്നും നിരവധി താമസക്കാർ ആരോപിക്കുന്നു. മേഖലയിലേക്ക് പ്രവേശിക്കാൻ അനുമതിക്കായി കാത്തിരിക്കുന്ന ട്രക്കുകളുടെ നീണ്ട നിരകൾ റോഡരികിൽ കുടുങ്ങിക്കിടക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, പിഒകെ യിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് അധികൃതർ തടയുകയാണെന്ന ആരോപണം പാകിസ്ഥാൻ ഉദ്യോഗസ്ഥർ നിഷേധിച്ചു. അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ഒരു വാഹനവും തടഞ്ഞിട്ടില്ലെന്നും ഭക്ഷണ വിതരണം തുടരുകയാണെന്നും പിഒകെ പൊലീസ് മേധാവി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും പൂഞ്ച്, മുസാഫറാബാദ്, നീലം വാലി എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാരും മാധ്യമങ്ങളോട് വ്യക്തമാക്കി.