Source: Social Media
WORLD

"2023 മുതൽ ഭൂമി ചുട്ടുപൊള്ളുന്നു, ആഗോളതാപനം സംഭവിക്കുന്നത് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ"; ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ റിപ്പോർട്ട്

യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്, യുകെ മെറ്റ് ഓഫീസ്, ബെർക്ക്‌ലി എർത്ത് എന്നിവർ സംയുക്തമായാണ് പഠനങ്ങൾ നടത്തിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കാലിഫോർണിയ: 2023-2025 കാലയളവിൽ ഭൂമിയിൽ ആഗോള താപനത്തിന് വേഗം കൂടിയതായി കാലാവസ്ഥാ റിപ്പോർട്ട്. ഇക്കാലയളവിലെ താപനിലയിൽ അസാധാരണമായ വർധന കാണാനായെന്നും കാലാവസ്ഥാ നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. താപനില ഡാറ്റാബേസുകളിൽ ഒന്നായ ബെർക്ക്‌ലി എർത്തിലെ ഗവേഷകരാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ താപനില പരിശോധിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.

മൂന്ന് സ്വതന്ത്ര ഏജൻസികൾ പുറത്തിറക്കിയ താപനില ഡാറ്റയുടെ വിശകലനമനുസരിച്ച് 2025 ഏറ്റവും ചൂടേറിയ മൂന്നാമത്തെ വർഷമായിരുന്നു. 2024 ഒന്നാമതും 2023 രണ്ടാമതുമാണ് നിൽക്കുന്നത്. യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്, യുകെ മെറ്റ് ഓഫീസ്, ബെർക്ക്‌ലി എർത്ത് എന്നിവർ സംയുക്തമായാണ് പഠനങ്ങൾ നടത്തിയത്.

2025ൽ ഭൂമധ്യരേഖയോട് ചേർന്ന് പസഫിക് സമുദ്രത്തിൽ ഉണ്ടായ കൂളിങ് ഇഫക്ടും ലാ നിന പ്രതിഭാസവും ഒക്കെയാണ് കഴിഞ്ഞ വർഷത്തെ താപനിലയിൽ നേരിയ കുറവ് വരുത്തിയതെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യരുടെ സ്വാധീനഫലമായി സൃഷ്ടിക്കപ്പെടുന്ന ചൂട് ഇപ്പോൾ വാർഷിക കാലാവസ്ഥാ വ്യതിയാനത്തേയും വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന്, കാലിഫോർണിയ സർവകലാശാലയിലെ കൃഷി-പ്രകൃതിവിഭവ വിഭാഗത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയേൽ സ്വെയിൻ വെളിപ്പെടുത്തി.

അന്തരീക്ഷത്തിൽ താഴ്ന്നു കാണപ്പെടുന്ന ഹാങ്ങിങ് മേഘങ്ങളുടെ സാന്നിധ്യം കുറയുന്നതും സൾഫർ മാലിന്യവുമൊക്കെ താപനിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 1800, 1900, 2025 എന്നീ വർഷങ്ങളിലെ താപനിലയെ താരതമ്യം ചെയ്തപ്പോൾ, യഥാക്രമം 1.41 സി, 1.44 സി, 1.47 സി എന്നിങ്ങനെയായിരുന്നു താപനില കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ആവേറേജ് താപനില 1.5 സി ആണെന്നും, ഇത് 2015 പാരീസ് ഉടമ്പടി പ്രകാരമുള്ള താപനിലയ്ക്ക് മുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതാദ്യമായാണ് മൂന്ന് തുടർച്ചയായ വർഷങ്ങളിലെ ആവറേജ് താപനില 1.5 സി കടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 2029 പകുതിയോടെ തന്നെ ലോകമെമ്പാടുമുള്ള താപനില 1.5 സി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 2015ൽ ലോക രാഷ്ട്രങ്ങൾ പാരീസ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുമ്പോൾ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 13 വർഷം നേരത്തെയാണ് ഈ കാലാവസ്ഥാ മാറ്റമെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

SCROLL FOR NEXT