Source: X
WORLD

'ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുക': ചൈന അടക്കമുള്ള രാജ്യങ്ങളോട് ആഹ്വാനവുമായി ട്രംപ്

യുഎസ് നാവികസേന ഉടൻ തന്നെ ഈ കടലിടുക്കിലൂടെ ടാങ്കറുകൾക്ക് അകമ്പടി സേവിക്കാൻ തുടങ്ങുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇറാനുമായുള്ള യുദ്ധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് മറ്റ് രാജ്യങ്ങൾ കപ്പലുകൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.യുഎസ് നാവികസേന ഉടൻ തന്നെ ഈ കടലിടുക്കിലൂടെ ടാങ്കറുകൾക്ക് അകമ്പടി സേവിക്കാൻ തുടങ്ങുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടത് ബാധിക്കപ്പെട്ട എല്ലാ രാജ്യങ്ങളും കടലിടുക്ക് സുരക്ഷിതമായി നിർത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

ഇറാൻ്റെ സൈനിക ശേഷി 100 ശതമാനവും നശിച്ചതായി അവകാശപ്പെട്ട യുഎസ് പ്രസിഡൻ്റ് എന്നിരുന്നാലും ഇറാന് ജലപാത ആക്രമിക്കാൻ സാധിച്ചിരുന്നതായും വ്യക്തമാക്കി. ജലപാതയിൽ ഡ്രോണുകൾ അയയ്ക്കാനും, മൈനുകൾ അയയ്ക്കാനും അല്ലെങ്കിൽ ക്ലോസ് റേഞ്ച് മിസൈലുകൾ ആക്രമിക്കാനും ഇറാന് എളുപ്പമായിരുന്നുവെന്നും ട്രംപ് സമ്മതിച്ചു.

കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നിയന്ത്രണം ബാധിക്കപ്പെട്ട ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് ഇനി ഒരു രാജ്യത്തിന് ഭീഷണിയാകാതിരിക്കാൻ ഈ പ്രദേശത്തേക്ക് കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ്റെ എണ്ണ കയറ്റുമതി കൈകാര്യം ചെയ്യുന്ന പ്രധാന ടെർമിനൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ഇല്ലാതാക്കിയതായും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സഞ്ചാരം ടെഹ്‌റാൻ തുടർന്നും തടസ്സപ്പെടുത്തുകയാണെങ്കിൽ അടുത്തത് ഇറാൻ്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് മാർച്ച് ഒന്നിനാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതിയും ആഗോള ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിൻ്റെ ഏകദേശം 20 ശതമാനവും നടന്നു വരുന്നതാണ്.

അധികാരമേറ്റതിനു ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവനയിൽ, ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി, അമേരിക്കയ്‌ക്കെതിരായ ഒരു ലിവറേജായി കടലിടുക്ക് അടച്ചിടണമെന്ന് പറയുകയും മേഖലയിൽ ആക്രമണങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മേഖലയിൽ യുഎസ് സൈനിക താവളങ്ങൾ സജീവമായി തുടർന്നാൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT