സിംഗപ്പൂർ: കമ്പനിയുടെ ആസ്തി വിവരങ്ങൾ മറച്ചുവെച്ചതിനും കോടതി ഉത്തരവുകൾ ലംഘിച്ചതിനും) ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകനായ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ചു. സിംഗപ്പൂർ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറുമാസം തടവിനു പുറമെ, 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യുഎസ് ഡോളർ) 67.46 ലക്ഷം രൂപ പിഴയും അടക്കാൻ കോടതി ഉത്തരവിട്ടു.
2024 ഏപ്രിൽ മുതൽ ആസ്തികളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പല ഉത്തരവുകളും ബൈജു രവീന്ദ്രൻ അനുസരിച്ചില്ലെന്ന് കോടതി കണ്ടെത്തി. അനുബന്ധ കമ്പനിയായ ബീയാർ ഇൻവെസ്റ്റ്‌കോയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി വിദേശ നിക്ഷേപകർക്കെതിരെ ബൈജു രവീന്ദ്രൻ നിയമപോരാട്ടങ്ങൾ നടത്തിവരികയാണ്.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് തകർച്ചകളിൽ ഒന്നായിരുന്നു ബൈജൂസ് ആപ്പിൽ സംഭവിച്ചത്. അതിവേഗം വളരുന്ന എഡ്ടെക് സ്റ്റാർട്ട് അപ്പ് കമ്പനി പെട്ടെന്നാണ് താഴേക്ക് വീണത്. വൈകിയ ഓഡിറ്റുകൾ, വലിയ സാമ്പത്തിക ബാധ്യതകൾ, നിക്ഷേപകരുടെ എതിർപ്പ്, പാപ്പരത്ത നടപടികൾ, ഫണ്ട് വഴിതിരിച്ചുവിടൽ ആരോപണങ്ങൾ,അതിർത്തി കടന്നുള്ള കേസുകൾ, പണതിരിച്ച് പിടിക്കാൻ അന്താരാഷ്ട്ര തലത്തിൽ നിയമപോരാട്ടങ്ങൾ തുടങ്ങി. എല്ലാവഴിയിലും തിരിച്ചടി നേരിട്ടാണ് സ്ഥാനപനം തകർന്നത്.