കേപ്പ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജോഹാന്നസ്ബർഗിന് പുറത്തുള്ള ഒരു ടൗൺഷിപ്പിലാണ് തോക്കുമായെത്തിയ അജ്ഞാതർ ആക്രമണം നടത്തിയത്. ഈ മാസം ദക്ഷിണാഫ്രിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പ്പാണ് ഇത്.
നഗരത്തിന് 40 കിലോമീറ്റർ (25 മൈൽ) തെക്കുപടിഞ്ഞാറായി ബെക്കേഴ്‌സ്‌ഡാലിൽ നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. തോക്കുമായെത്തിയ ആക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയത് ആരാണെന്നത് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഡിസംബർ 6ന് തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഒരു ഡസൻ പേരെ കൊലപ്പെടുത്തിയിരുന്നു. അനധികൃതമായി മദ്യം വിൽക്കുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. 63 ദശലക്ഷം ആളുകൾ താമസിക്കുന്ന ദക്ഷിണാഫ്രിക്ക, ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കിലും കുറ്റകൃത്യ നിരക്കിലും മുന്നിലാണ്.