നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തു. ജെൻ-സി പ്രക്ഷോഭത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാർ ചുമതലയേറ്റു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ അധികാരമേൽക്കുന്നത്. രാഷ്ട്രീയ കലാപങ്ങള്‍ സംഘർഷത്തിലാഴ്ത്തിയ രാജ്യത്തെ ശാന്തമാക്കാൻ ഇടക്കാല സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷ.
നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയ കർക്കി1978-ൽ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. 2016 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ സുശീല കര്‍ക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു. അഴിമതിവിഷയത്തിൽ സന്ധിയില്ലാത്ത നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂക്ഷവിമർശനം നേരിട്ട ന്യായാധിപയാണ് കർക്കി.
നേപ്പാളിൽ ആളിക്കത്തിയ യുവജന പ്രക്ഷോഭത്തിലാണ് സർക്കാർ തകർന്നത്. പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടർന്ന് നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുത്തു. പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു.ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു.
സമൂഹ മാധ്യമങ്ങൾക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ജെൻ-സീ പ്രക്ഷോഭം നേപ്പാളിനെ കത്തിയെരിച്ചു. അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങളും പ്രക്ഷോഭകർ ഉയർത്തിയിരുന്നു. 'You Stole Our Dreams , Youth Against Corruption' എന്നീ മുദ്രാവാക്യങ്ങളുമായാണ് പുതിയ തലമുറ തെരുവിലിറങ്ങിയത്.