72ാമത് ലോക സുന്ദരിപ്പട്ടം സ്വന്തമാക്കി മിസ് തായ്‌ലൻഡ് ഓപൽ സുചത ചുങ്സ്രി. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഫിനാലെ ചടങ്ങിൽ 2024ലെ മിസ് വേൾഡ് ക്രിസ്റ്റീന ഫിസ്‌കോവ അവരെ കിരീടമണിയിച്ചു. മത്സരത്തിൽ മിസ് എത്യോപ്യ ഹസത് ദെറജ് ആദ്യ റണ്ണർ അപ്പായി. മിസ് പോളണ്ട് മജ ക്ലദ്ജ മൂന്നാം സ്ഥാനത്തും മിസ് മാർട്ടിനിക് ഓർലി ജോചിം നാലാം സ്ഥാനത്തും എത്തി.
തായ്‌ലൻഡിലെ ഫുക്കറ്റിൽ വളർന്ന ഒപാൽ സുചത ചുവാങ്‌സ്രി ഇൻ്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ്. അവർ സ്തനാർബുദ അവബോധത്തിന്റെ ശക്തയായ വക്താവാണ്. 16 വയസുള്ളപ്പോൾ അവർ സ്തനത്തിൽ ഒരു മുഴ കണ്ടെത്തി, അത് ദോഷകരമല്ലെങ്കിലും, തായ്‌ലൻഡിൽ സ്തനാർബുദത്തെക്കുറിച്ചും നേരത്തെയുള്ള കണ്ടെത്തലിനെക്കുറിച്ചും അവബോധം വളർത്താൻ അവളെ അത് പ്രേരിപ്പിക്കുകയായിരുന്നു. മെക്സിക്കോ സിറ്റിയിൽ നടന്ന അന്താരാഷ്ട്ര മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ തായ്‌ലൻഡിനെ പ്രതിനിധീകരിച്ച് ഓപൽ മൂന്നാം റണ്ണറപ്പായി ഫിനിഷ് ചെയ്തിരുന്നു.
ഈ വർഷം മെയ് ഏഴിന് ആരംഭിച്ച മിസ് വേൾഡ് മത്സരത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി 108 പേരാണ് മത്സരിച്ചത്. മിസ് വേൾഡ് മത്സരത്തിൽ ടോപ്പ് 40 വിഭാഗത്തിൽ അതിവേഗം ഇടം നേടിയ 18 മത്സരാർഥികളിൽ ഒരാളായ ഇന്ത്യയിൽ നിന്നുള്ള നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടിൽ ഇടംപിടിക്കാനായില്ല.
ജാക്വലിൻ ഫെർണാണ്ടസിന്റെയും ഇഷാൻ ഖട്ടറിന്റെയും പ്രകടനങ്ങൾക്കും മിസ് വേൾഡ് വേദി സാക്ഷിയായി. മുൻ ലോകസുന്ദരി മാനുഷി ചില്ലർ, അഭിനേതാക്കളായ റാണ ദഗ്ഗുബതി, നമ്രത ശിരോദ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടൻ ചിരഞ്ജീവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.