WORLD

ഇറാനിൽ ഇനി കരയുദ്ധം? പശ്ചിമേഷ്യയിലേക്ക് കരസേനയെ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് യുഎസ് സൈന്യം

പാരച്യൂട്ട് വഴി ആക്രമണം നടത്തുന്നതിൽ പ്രത്യേക പരിശീലനം കിട്ടിയവരാണ് ഈ സൈനികർ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് കരസേനയെ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് യുഎസ് സൈന്യം. 82ാമത് എയർബോൺ ഡിവിഷനെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ തീരുമാനിച്ചതായാണ് പെൻ്റഗൺ സ്ഥിരീകരിച്ചത്. പാരച്യൂട്ട് വഴി ആക്രമണം നടത്തുന്നതിൽ പ്രത്യേക പരിശീലനം കിട്ടിയവരാണ് ഈ സൈനികർ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിൽ യുഎസും ഇസ്രയേലും സംയുക്തമായി യുദ്ധം ആരംഭിച്ച് നാല് ആഴ്ചകൾ പിന്നിടുമ്പോഴാണ് യുഎസ് സൈനികനീക്കത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. നേരത്തെ ഇറാനിലെ സൈനിക നടപടി കൊണ്ട് യുഎസ് ഉദ്ദേശ്യം ഏകദേശം നടന്നുവെന്നും പിന്മാറാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ ഇന്ധന ചരക്കുനീക്കം പൂർണതോതിൽ ആരംഭിക്കണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഇറാൻ നിരാകരിച്ചു. ഇതിന് പിന്നാലെയാണ് യുഎസിൻ്റെ ഭാഗത്തു നിന്ന് പുതിയ നീക്കങ്ങൾ.

നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് ആസ്ഥാനമായുള്ള 82ാമത് എയർബോൺ ഡിവിഷൻ്റെ ഒരു ട്രെയിനിങ് സൈന്യം റദ്ദാക്കിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഈ മാസം ആദ്യം മുതൽക്ക് തന്നെ പശ്ചിമേഷ്യയിലെ യുഎസ് കരസേനാ വിന്യാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു. എന്നാൽ മാർച്ച് 25ന് മാത്രമാണ് യുഎസ് സൈനിക ആസ്ഥാനം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയത്.

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച അഞ്ച് വ്യവസ്ഥകൾ

1. അമേരിക്കയുടെയും ഇസ്രായേലിൻ്റേയും ആക്രമണത്തിനും കൊലപാതകങ്ങൾക്കും അന്ത്യമുണ്ടാകണം.

2. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകാതിരിക്കാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക.

3. യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വ്യക്തവും ഉറപ്പുള്ളതുമായ നഷ്ടപരിഹാരം.

4. മേഖലയിലുടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾക്കും, എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.

5. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം ദീർഘകാലമായി നിലനിൽക്കുന്ന നിയമപരമായ അവകാശമാണെന്നും, അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടമെന്നും ഇറാൻ വാദിക്കുന്നു.

SCROLL FOR NEXT