Source: X
WORLD

പ്രസ് ബോർഡ് വച്ച കാറിലേക്ക് നാല് മിസൈലുകൾ; ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ അഞ്ച് വ്യത്യസ്ത ആക്രമണങ്ങളിൽ എട്ട് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അല്‍ മയാദീന്‍, അല്‍മനാർ എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രസ് ബോർഡ് വെച്ച വാഹനത്തിനു നേരെയായിരുന്നു ആക്രമണം. മാധ്യമപ്രവർത്തകരായ ഫാത്തിമ ഫത്തൗനി, മുഹമ്മദ്, അലി ഷുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്.

റിപ്പോർട്ടർമാരിൽ ഒരാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അറിയിച്ചത്. മാധ്യമപ്രവർത്തകരെ അവരെ സഹായിക്കാൻ അയച്ച രക്ഷാപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലേക്ക് നാല് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ മറ്റ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.

അതേ സമയം തന്നെ ആംബുലൻസുകളും ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. ഒരു പാരാമെഡിക്കൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ അഞ്ച് വ്യത്യസ്ത ആക്രമണങ്ങളിൽ എട്ട് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

നേരത്തെ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണം നടന്ന സ്ഥലത്തേക്കുള്ള യാത്രാമധ്യേ ഡോക്ടർമാരെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് അനുശോചനം അറിയിച്ച് ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ആളുകള്‍ തടിച്ചുകൂടി.

ഗാസയിലും സമാനമായ രീതിയില്‍ ഇസ്രായേല്‍ നിരവധി മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയിരുന്നു. 270 മാധ്യമപ്രവർത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.ലെബനനിൽ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ ജനസംഖ്യയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

SCROLL FOR NEXT