ടോകിയോ: ജപ്പാനിൽ സ്വവർഗ വിവാഹ നിരോധനം ഭരണഘടനാപരമാണെന്ന് ടോകിയോ കോടതി. രാജ്യത്ത് വ്യാപകമായി സ്വവർഗവിവാഹത്തെ അനുകൂലിക്കുന്ന പ്രവണതയ്ക്ക് വിരുദ്ധമായാണ് ടോകിയോ കോടതിയുടെ തീരുമാനം. സ്വവർഗവിവാഹം ഭരണഘടനക്ക് എതിരാണെന്നും ഇത് നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ആദ്യം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും വിധി പ്രസ്താവിച്ച ജഡ്ജി അയുമി ഹിഗാഷി പറഞ്ഞു.
നിയമപ്രകാരമുള്ള വിവാഹം പുരുഷന്മാരുടെയും സ്ത്രീകളുടെയും കൂടിച്ചേരലായിരിക്കുമെന്ന് ടോക്കിയോ ഹൈക്കോടതി പറഞ്ഞു. വൈവാഹിക അവകാശങ്ങൾ തേടുന്ന എട്ട് ലൈംഗിക ന്യൂനപക്ഷങ്ങൾ ഓരോരുത്തർക്കും 1 ദശലക്ഷം യെൻ (6,400 ഡോളർ) നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കോടതി തള്ളി. സ്വവർഗ വിവാഹം പൂർണമായി നിയമവിധേയമാക്കാത്ത ഏക ജി 7 രാജ്യമാണ് ജപ്പാൻ. ജപ്പാനിലെ മറ്റ് പല കോടതികളും സ്വവർഗവിവാഹ നിരോധനം നേരത്തേ ശരിവച്ചിരുന്നു. ലോകമെമ്പാടുമുള്ള LGBTQ അവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുകയാണ് ഈ നടപടി.
തീരുമാനം അന്യായമാണെന്ന് വാദികളും അവരുടെ അഭിഭാഷകരും പറഞ്ഞു, പക്ഷേ സുപ്രീം കോടതിയിലൂടെ പോരാട്ടം തുടരാനാണ് പ്രവർത്തകരുടെ തീരുമാനം. "മറ്റുള്ളവരെ പോലെ വിവാഹം കഴിച്ച് സന്തോഷവാനായിരിക്കാൻ മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ, "സമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഒരിക്കലും തളരില്ല." എന്നാണ് സ്വവർഗ വിവാഹത്തിനായി പോരാടുന്ന ഒരാൾ കോടതി വിധിയോട് പ്രതികരിച്ചത്.