WORLD

"നെതന്യാഹുവിനെ ഭ്രാന്തന്‍ എന്ന് വിളിച്ചത് ശരിയാണ്; ഞാന്‍ അല്‍പം അസ്വസ്ഥനായിരുന്നു"; ട്രംപ്

"ലെബനനുമായി നിരന്തരം യുദ്ധം ചെയ്യുന്നതില്‍ ഞാന്‍ അല്‍പ്പം അസ്വസ്ഥനായിരുന്നു"

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് കയര്‍ത്ത് സംസാരിച്ചത് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലെബനനിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഫോണ്‍ കോളിനിടയില്‍ നെതന്യാഹുവിന് ഭ്രാന്താണെന്നും എല്ലാവര്‍ക്കും വെറുപ്പാണെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് അംഗീകരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റ് പോഡ്കാസ്റ്റിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. നെതന്യാഹു നന്ദികേട് കാട്ടിയെന്നും ട്രംപ് പറഞ്ഞിരുന്നു.

"അദ്ദേഹത്തെ അങ്ങനെയൊക്കെ പറഞ്ഞിരുന്നു, ദേഷ്യത്തിലായിരുന്നില്ല, അദ്ദേഹം ലെബനനുമായി നിരന്തരം യുദ്ധം ചെയ്യുന്നതില്‍ ഞാന്‍ അല്‍പ്പം അസ്വസ്ഥനായിരുന്നു. ഒരു ഘട്ടത്തില്‍ ഇത് നിര്‍ത്തണമെന്നും അവസാനിപ്പിച്ചേ മതിയാകൂവെന്നും പറഞ്ഞു''.

അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും നെതന്യാഹുവുമായി വളരെ അടുപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു. ബിബിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അഴിമതി വിചാരണയ്ക്കിടെ നെതന്യാഹുവിന്റെ ജയില്‍വാസം ഒഴിവാക്കാന്‍ താന്‍ സഹായിച്ചതായി അവകാശപ്പെട്ട ട്രംപ്, നെതന്യാഹുവിനെ കോളിലൂടെ ഭ്രാന്തനെന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ജയിലിലായേനെ. ഞാന്‍ നിങ്ങളെ രക്ഷിക്കുകയാണ്. ഇപ്പോള്‍ എല്ലാവരും നിങ്ങളെ വെറുക്കുന്നു. ഇതുമൂലം എല്ലാവരും ഇസ്രായേലിനെയും വെറുക്കുന്നു,' എന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരുഘട്ടത്തില്‍ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് ട്രംപ് നെതന്യാഹുവിനോട് ചോദിച്ചിരുന്നു.

കോളിന് ശേഷം ലെബനനിലെ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് താന്‍ നെതന്യാഹുവുമായി സംഭാഷണം നടത്തിയതായെന്നും അദ്ദേഹം തന്റെ സൈന്യത്തെ തിരിച്ചു വിളിച്ചതായും അതിന് നന്ദിയെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതുകയും ചെയ്തു. ഹിസ്ബുള്ള നേതാക്കളുടെ പ്രതിനിധികളുമായും ഞാന്‍ ഒരു സംഭാഷണം നടത്തി, ഇസ്രയേലിനും അവരുടെ സൈനികര്‍ക്കും നേരെ വെടിവയ്ക്കുന്നത് നിര്‍ത്താന്‍ അവര്‍ സമ്മതിച്ചതായും പോസ്റ്റില്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT