വാഷിങ്ടൺ: യുക്രെയ്ന്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെയുള്ള പുതിയ കര്‍ശന ഉപരോധ ബില്ലില്‍ യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. റഷ്യയുടെ സാമ്പത്തിക സ്രോതസുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടു വന്നിട്ടുള്ളത്.
റഷ്യയില്‍ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡൻ്റിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. റഷ്യന്‍ പ്രതിരോധ, ഊര്‍ജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.
ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റഷ്യ ഉപയോഗിക്കുന്ന ഷാഡോ ഫ്‌ളീറ്റ് ടാങ്കറുകളെയും ഇതില്‍ ലക്ഷ്യമിടുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ 159 നെതിരെ 262 വോട്ടുകള്‍ക്കാണ് ഈ ബിൽ പാസാക്കപ്പെട്ടത്.
ബില്‍ നിയമമായെങ്കിലും ഉടന്‍തന്നെ ഇന്ത്യക്കും ചൈനയ്ക്കുമെതിരെ തീരുവ ചുമത്തിയേക്കില്ലെന്നാണ് സൂചന. വ്യാപാര കാര്യങ്ങളില്‍ ട്രംപിന് കൂടുതല്‍ അധികാരം നല്‍കുന്നതിനെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തിരുന്നുവെങ്കിലും ബിൽ ഒടുവില്‍ പാസാക്കപ്പെടുകയായിരുന്നു. യുക്രെയ്ന്‍ പ്രസിഡൻ്റ് വ്ളൊഡിമിര്‍ സെലെന്‍സ്‌കി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ഇന്ത്യയുടെ നിലപാട്. യുഎസിൻ്റെ പുതിയ നീക്കം നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.