വാഷിങ്ടൺ: ലോകത്തെ ആഡംബര വിമാനം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് സ്വന്തം. പറക്കും വൈറ്റ് ഹൗസ് എന്ന് അറിയപ്പെടുന്ന ഈ വിലയേറിയ വിമാനം സമ്മാനിച്ചത് ഖത്തറാണ്. ഏകദേശം 400 മില്യൺ ഡോളർ (3700 കോടി രൂപ) വില മതിക്കുന്ന പുതിയ താൽക്കാലിക എയർഫോഴ്‌സ് വൺ വിമാനം മേരിലാൻഡിലെ ആൻഡ്രൂസ് ജോയിൻ്റ് ബേസിൽ ട്രംപ് ഉദ്ഘാടനം ചെയ്തു.
പുതിയ വിമാനത്തിന് VC-25B എന്നാണ് പേരിട്ടിരിക്കുന്നത്. ചുവപ്പ്, വെള്ള, നേവി ബ്ലൂ, സ്വർണ്ണ നിറങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ ഉൾക്കൊള്ളുന്നതാണ് വിമാനം. വിലയേറിയ വിമാനം നൽകിയതിന് ട്രംപ് ഖത്തർ അമീറിന് നന്ദി രേഖപ്പെടുത്തി.
ലെതർ സീറ്റുകൾ, ആഡംബര പരവതാനികൾ, തടി പാനലുകൾ, സ്വർണ നിറത്തിലുള്ള ലൈറ്റിംഗ്, പ്രസിഡൻഷ്യൽ സീൽ പതിപ്പിച്ച സീറ്റ് ബെൽറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരമ്പരാഗത ഇളം നീല നിറത്തിന് പകരം അടിഭാഗത്ത് കടും നീല നിറവും, ചുവന്ന വരയും, മുകൾഭാഗത്ത് വെള്ള നിറവുമാണ് ഉള്ളത്.
വാലിൽ വലിയ അമേരിക്കൻ പതാകയും പതിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള എയർഫോഴ്‌സ് വൺ വിമാനങ്ങളേക്കാൾ വലുതും കൂടുതൽ വേഗതയുള്ളതുമാണ്. ട്രംപിൻ്റെ ഭരണ കാലാവധി അവസാനിക്കുന്നതോടെ ഈ വിമാനം അദ്ദേഹത്തിൻ്റെ പ്രസിഡൻഷ്യൽ ലൈബ്രറിക്ക് കൈമാറുമെന്നാണ് വിവരം.
ബോയിംഗ് കമ്പനി നിർമിക്കുന്ന രണ്ട് പ്രസിഡൻഷ്യൽ വിമാനങ്ങൾ 2027 ലും 2028 ലുമായി കൈമാറുന്നത് വരെ ഈ വിമാനം താൽക്കാലിക എയർഫോഴ്‌സ് വൺ ആയി പ്രവർത്തിക്കും. നിലവിലെ ഉപയോഗിക്കുന്ന വിമാനം 1990 മുതൽ സർവീസിലുണ്ട്. മുൻ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ ഭരണകാലത്ത് മുതൽ ഉള്ളതാണ്.