വാഷിങ്ടൺ: യുഎസിൽ എച്ച് വൺ ബി വിസയിൽ വിതരണത്തിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് പിന്നാലെ രാജ്യത്ത് ഇന്ത്യക്കാരായ തൊഴിലാളികളോടും ഇന്ത്യൻ സംരംഭങ്ങളോടുമുള്ള ശത്രുത വർധിക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ സെപ്തംബറിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന നയപരിഷ്കരണങ്ങൾക്ക് പിന്നാലെയാണ് എച്ച് വൺ ബി വിസ നിയമങ്ങൾ പരിഷ്ക്കരിച്ചത്.
പുതിയ നിയമങ്ങൾ പ്രകാരം അപേക്ഷകർക്ക് ഇപ്പോൾ ഒരു ലക്ഷം ഡോളറാണ് അപേക്ഷാ ഫീസായി നൽകേണ്ടി വരിക. കൂടാതെ ഉയർന്ന ശമ്പളമുള്ള തസ്തികകൾക്ക് മുൻഗണന നൽകുന്ന വേതന അധിഷ്ഠിത തെരഞ്ഞെടുപ്പ് പ്രക്രിയയും ആവശ്യമാണ്. യുഎസുകാരായ ജോലിക്കാർക്ക് സുരക്ഷ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം.
ഫെബ്രുവരി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലെവൽ 4 പ്രകാരമുള്ള എച്ച് വൺ ബി വിസ അപേക്ഷകരായി തരംതിരിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമുള്ള ഉദ്യോഗാർഥികൾക്ക് മാത്രമെ യുഎസ് അധികാരികൾ അനുകൂലമായി മാറുകയുള്ളൂ. ഇതോടെ വൈദഗ്ധ്യമുള്ള നിരവധി കുടിയേറ്റക്കാർക്ക് യുഎസിൽ തൊഴിൽ നേടുന്നതിന് ബുദ്ധിമുട്ടുണ്ടാകും.
യുഎസിലെ എച്ച് വൺ ബി വിസ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, ഫെഡെക്സ്, വാൾമാർട്ട്, വെരിസോൺ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യുഎസ് കോർപ്പറേഷനുകൾ സൈബർ ആക്രമണത്തിന് വിധേയമായി. ഇന്ത്യൻ തൊഴിലാളികൾക്ക് ഈ കമ്പനികൾ നിയമവിരുദ്ധമായി തൊഴിൽ വിൽക്കുന്നുണ്ട് എന്നാണ് യുഎസിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നത്.
ഇത്തരം ചില ആക്രമണങ്ങൾ സംഘടിത പ്രചാരണങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നുവെന്ന് സംഘടിത വിദ്വേഷ പഠന കേന്ദ്രത്തിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റാഖിബ് നായിക് പറയുന്നു. സർക്കാർ പിന്തുണയുള്ള ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷനിൽ നിന്ന് വായ്പ നേടിയ ഇന്ത്യൻ അമേരിക്കൻ സംരംഭകരെ ഭീഷണിപ്പെടുത്തി ഒറ്റപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇന്ത്യക്കാരെ തൊഴിൽ മോഷ്ടാക്കളായും വിസ തട്ടിപ്പുകാരായും ചിത്രീകരിക്കുന്ന തരത്തിലുള്ള വിവേചനം രൂക്ഷമായിട്ടുണ്ടെന്ന് നായിക് മുന്നറിയിപ്പ് നൽകി.
തീവ്രവാദ വിരുദ്ധ സ്ഥാപനമായ മൂൺഷോട്ടും അഭിഭാഷക ഗ്രൂപ്പായ സ്റ്റോപ്പ് എഎപിഐ ഹേറ്റും ചേർന്ന് നടത്തിയ വിശകലനത്തിൽ, യുഎസിൽ താമസിക്കുന്ന ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായ അക്രമ ഭീഷണികൾ കഴിഞ്ഞ വർഷം നവംബറിൽ 12 ശതമാനം വർധിച്ചതായി കണ്ടെത്തി. ഇതേ കാലയളവിൽ ദക്ഷിണേഷ്യക്കാരെ ലക്ഷ്യം വച്ചുള്ള ഓൺലൈൻ സൈബർ ആക്രമണം 69% വർധിച്ചു. ഇന്ത്യൻ പ്രൊഫഷണലുകൾ യുഎസിലേക്ക് കുടിയേറുന്നത് വർധിച്ചു വരുന്നതിനൊപ്പം അവിടുത്തെ ജനങ്ങളുടെ ശത്രുതയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ആവശ്യത്തിന് യുഎസുകാരെ കിട്ടാത്ത തൊഴിലവസരങ്ങൾ നികത്തുന്നതിനായി അമേരിക്കൻ സ്ഥാപനങ്ങൾ കൂടുതലായും ഇന്ത്യയിൽ നിന്നാണ് സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, എഞ്ചിനീയർമാർ, ഡോക്ടർമാർ, ഗവേഷകർ എന്നിവരെ കൂടുതലായി നിയമിക്കുന്നത്.
ഉദാഹരണമായി, ക്രിസ്മസിന് മുന്നോടിയായി കേടായ ഒരു ഫെഡ്എക്സ് ട്രക്കിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഫെഡ്എക്സിന്റെ ഇന്ത്യൻ വംശജനായ ചീഫ് എക്സിക്യൂട്ടീവ് രാജ് സുബ്രഹ്മണ്യത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. "ഞങ്ങളുടെ മഹത്തായ അമേരിക്കൻ കമ്പനികളെ ഇന്ത്യക്കാർ ഏറ്റെടുക്കുന്നത് നിർത്തുക," എന്നൊരു പോസ്റ്റും ഓൺലൈനിൽ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഗാബിൻ്റെ സ്ഥാപകനായ ആൻഡ്രൂ ടോർബ ഉൾപ്പെടെയുള്ള നിരവധി വലതുപക്ഷ നിരീക്ഷകർ, രാജ് സുബ്രഹ്മണ്യം വെളുത്ത വംശജരായ അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് പകരം ഇന്ത്യൻ തൊഴിലാളികളെ നിയമിച്ചതായും ആരോപിച്ചിരുന്നു.