ഇറാനിൽ വീണ്ടും ആക്രമണം തുടങ്ങി അമേരിക്ക. തെക്കൻ ഇറാനിലാണ് സ്ഫോടനമുണ്ടായത്. ഹോർമുസ് കടലിടുക്കിന് സമീപം ബന്ദർ അബ്ബാസിലും സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് യുഎസ് സൈന്യത്തിൻ്റെ വിശദീകരണം.
അതേസമയം, സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം പ്രതിരോധ നടപടിയാണെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. മിസൈൽ ലോഞ്ചിംഗ് സൈറ്റുകളും മൈനുകൾ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളും ആണ് ആക്രമിച്ചെന്ന് CENTCOM വ്യക്തമാക്കി. സമാധാന ചർച്ചകളില്‍ ഇരുഭാഗവും കടുംപിടുത്തം തുടരുന്നതിനിടെയാണ് ആക്രമണം.
ഇറാൻ്റെ യുറേനിയം ശേഖരം യുഎസിന് കൈമാറണമെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയിലെത്തിച്ച് നശിപ്പിക്കണമെന്നും വേണമെങ്കിൽ ഇറാന് സമ്മതമുള്ള മറ്റൊരിടം തെരഞ്ഞെടുക്കാമെന്നും ട്രംപ് പോസ്റ്റിൽ നിർദേശിക്കുന്നു. നടപടിക്ക് അന്താരാഷ്ട്ര ആണവോർജ്ജ സമിതി സാക്ഷിയാകണമെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റിൽ പറയുന്നു.