വാഷിങ്ടൺ; ഹോർമൂസ് കടലിടുക്കിലെ കപ്പൽപ്പാത സ്വതന്ത്രമായെന്ന് യുഎസ് സൈന്യം. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇറാൻ വിന്യസിച്ച മൈനുകൾ എല്ലാം നീക്കം ചെയ്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് ക്യൂപ്പർ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. ഹോർമൂസ് തുറന്നതായി യുഎസ് പ്രസിഡന്‍റ് ഡൊൾഡ് ട്രംപും പ്രഖ്യാപിച്ചു.
അതേസമയം അമേരിക്ക സമ്മർദ തന്ത്രങ്ങളുപേക്ഷിക്കാതെ ഹോർമൂസ് തുറക്കില്ലെന്നാണ് ഇറാൻ നിലപാട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത സുരക്ഷിതമായെന്ന ആവകാശവാദമാണ് യുഎസ് ഉയർത്തിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിച്ച് ജലഗതാഗതം പൂർണമായും തടയുകയായിരുന്നു.
ഇതോടെ എണ്ണവ്യാപാരം ഉൾപ്പെടെ വൻ പ്രതിസന്ധിയിലായി. ഇന്ധന വില കുതിച്ചുയരുകയും ചെയ്തു. ഇതോടെയാണ് യുഎസ് ഇടപെടൽ ശക്തമാക്കിയത്. ഇതിനോടകം ഏകദേശം 1500 ഓളം ചരക്കു കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ടെന്ന് യുഎസ് അറിയിച്ചു.
ഹോർമുസ് ജലപാത പൂർണ്ണമായും തുറന്നിരിക്കുകയാണെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസം ഇല്ലെന്നും വ്യക്തമാക്കി ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് ശക്തിപകരുന്നതാണ് സെൻട്രൽ കമാൻഡിന്റെ വെളിപ്പെടുത്തൽ. നിലവിൽ ഇന്ധനവിപണിയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ ഈ നടപടി സഹായകമാകുമെന്നാണ് യുഎസ് അവകാശവാദം