യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഒമ്പതാം ദിനത്തിലും യുദ്ധഭീതി ഒഴിയാത്ത സ്ഥിതിയിലാണ് പശ്ചിമേഷ്യ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ മരിച്ചു.മിസൈൽ അവശിഷ്ടം കാറിലേക്ക് പതിച്ചാണ് പാകിസ്താൻ സ്വദേശി മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗദിയിലും ബഹറൈനിലും ഇറാൻ വ്യോമാക്രമണം നടത്തിയതായാണ് വിവരം.
അതേ സമയം ഇറാനെ തകർക്കാനുള്ള ലക്ഷ്യവുമായി ഇസ്രയേൽ ആക്രമണം തുടരുകയാണ്. ടെഹ്റാനിൽ ആംബുലൻസിന് മുകളിൽ ഇസ്രയേൽ മിസൈൽ പതിച്ചു. ടെഹ്റാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ ദക്ഷിണ ലെബനനിൽ രണ്ട് പേർ മരിച്ചതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. കാഫ്ർ റുമ്മാനിലുണ്ടായ ആക്രമണത്തിലാണ് മരണമുണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ആക്രമണം നടന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരുന്നു. യുദ്ധം ആരംഭിച്ചതുമുതൽ ഇറാൻ നിരന്തരം ലക്ഷ്യമിടുന്ന നഗരങ്ങളാണ് ദുബായിയും അബുദാബിയും. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തടയപ്പെട്ട മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ ദുബായിൽ പലയിടങ്ങളിലും തീയോ പുകയോ ഉണ്ടാകുവാൻ കാരണമായിട്ടുണ്ട്.
അതിനിടെ ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ടെഹ്‌റാൻ തീരുമാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുഎസും ഇസ്രായേലും ആക്രമണം ശക്തമാക്കിയിട്ടും ഇറാന് മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ മസൂദ് ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.