പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന യുഎസ് -ഇറാൻ ചർച്ച പരാജയപ്പെട്ടു. ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഇസ്ലാമാബാദിൽ നിന്നും മടങ്ങുകയാണെന്നും ജെഡി വാൻസ് പറഞ്ഞു. ചർച്ചയിലെ തർക്ക വിഷയങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ ജെ.ഡി. വാൻസ് വിസമ്മതിച്ചു. ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടത് അമേരിക്കയെക്കാൾ ഇറാന് മോശം വാർത്തയാണെന്നും വാൻസ് പറഞ്ഞു.
അതേസമയം ഹോർമുസിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ നീക്കം ചെയ്യുന്നുവെന്ന യുഎസ് വാദം ഐആർജിസി തള്ളി. സൈനികേതര കപ്പലുകൾക്ക് മാത്രമാണ് ഹോർമുസിൽ പ്രവേശനാനുമതിയെന്നും സൈനിക കപ്പലുകൾ പ്രവേശിച്ചാൽ ശക്തമായ മറുപടി നൽകുമെന്നും ഐആർജിസി നേവി വിഭാഗം മുന്നറിയിപ്പ് നൽകി. യുഎസ് നാവികസേന കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഐആർജിസി അന്ത്യശാസനവുമായി എത്തുന്നത്. ഇറാനെതിരായ ആക്രമണം തുടരുമെന്ന മുന്നറിയിപ്പാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നൽകിയത്.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി കടലിടുക്കിലൂടെ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ കടന്നു പോയെന്നാണ് യുഎസ് അവകാശ വാദം. യുഎസ് നേവിയുടെ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ ഒരു തകരാറും റിപ്പോർട്ട് ചെയ്തിട്ടില്ലാതെ കടലിടുക്കിലൂടെ കടന്നുപോയതായി മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു. എന്നാൽ കപ്പൽ ഹോർമുസിൽ എത്തിയിട്ടില്ലെന്നാണ് വാർത്തകളോട് പ്രതികരിച്ച് ഇറാൻ വ്യക്തമാക്കിയത്.
ഐആർജിസി സ്ഥാപിച്ചിരുന്ന മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഡിസ്ട്രോയറുകൾ ഒരുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ അണ്ടർവാട്ടർ ഡ്രോണുകൾ ഉൾപ്പെടെ കൂടുതൽ യുഎസ് സേനകൾ ക്ലിയറൻസ് പ്രവർത്തനങ്ങളിൽ പങ്കുചേരുന്നതാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര കടൽ പാതയാണെന്നും അത്യാവശ്യ വ്യാപാര ഇടനാഴിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് വാദം.