വാഷിങ്ടൺ;യുഎസിൽ പുതുതായി അച്ചടിക്കുന്ന പേപ്പർ കറൻസികളിൽ ഇനിമുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് ചേർക്കും. 165 വർഷത്തെ ഫെഡറൽ കറൻസിയുടെ ചരിത്രമാണ് തിരുത്തിയ പ്രഖ്യാപനമാണ് യുഎസ് ട്രഷറിവകുപ്പ് നടത്തിയത്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വർഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്കാരം.
ഈ വർഷം ജൂൺമാസം മുതൽ അച്ചടിക്കുന്ന 100 ഡോളറിൻ്റെ ബില്ലിലാണ് ട്രംപിൻ്റെ ഒപ്പ് ആദ്യം പതിയുക. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്ന്റിന്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും. ഈ നീക്കം രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് സ്കോട്ട് ബെസന്റ് തന്റെ പ്രസ്താവനയിൽ പറഞ്ഞത്. ട്രംപിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിന് മറ്റ് ഇതിലും ശക്തമായ മാർഗമില്ലെന്നും സ്കോട്ട് ബെസന്റ് പറഞ്ഞു.
ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻ്റ് പ്രിൻ്റിങ് ആണ് യുഎസിൻ്റെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത്. യുഎസ് മിൻ്റാണ് നാണയങ്ങൾ നിർമ്മിക്കുന്നതും.നിലവിൽ, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, മുൻ ട്രഷറർ ലിൻ മലർബ എന്നിവരുടെ ഒപ്പുകൾ ഉൾക്കൊള്ളുന്ന നോട്ടുകൾ ട്രഷറി ഇപ്പോഴും നിർമ്മിക്കുന്നുണ്ട്.യുഎസ് നാണയങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ ചിത്രീകരിക്കുന്നത് നിയമവിധേയമല്ല. അക്കാരണകൊണ്ടാണ് ട്രംപ് നാണയത്തിന്റെ പദ്ധതികൾ വൈകിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.