വാഷിങ്ടൺ: പാകിസ്ഥാനുമായി ക്രൂഡ് ഓയിൽ കരാർ ഒപ്പിട്ട് അമേരിക്ക. പാകിസ്ഥാനിലെ എണ്ണപ്പാടങ്ങൾ വികസിപ്പിക്കാൻ തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഭാവിയിൽ പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ്, അമേരിക്ക പാകിസ്ഥാനുമായി ക്രൂഡ് ഓയിൽ കരാറിൽ ഒപ്പിട്ടത്.
ബുധനാഴ്ചയാണ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച്. ഓഗസ്റ്റ് ഒന്നുമുതല്‍ തീരുവ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയത്. തുടർ ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. തീരുവ സംബന്ധിച്ച് ധാരണയിലെത്താനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. നേരത്തെ 26 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേൽ ചുമത്തിയത്.