വാഷിങ്ടണ്‍: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം താന്‍ ഇടപെട്ട് അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ലെബനനിലെ ഹിസ്ബുള്ള നേതാക്കളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയതായി ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം.
"ബെഞ്ചമിന്‍ നെതന്യാഹുവുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. ലെബനനിലെ ബെയ്‌റൂട്ട് പിടിച്ചെടുക്കുന്ന നടപടിയുമായി ഇനിയും മുന്നോട്ട് പോകരുതെന്ന് പറഞ്ഞു. അദ്ദേഹം സൈന്യത്തെ പിന്‍വലിച്ചു. നന്ദിയുണ്ട് ബെഞ്ചമിന്‍ നെതന്യാഹു! ഞാന്‍ ഹിസ്ബുള്ള നേതാക്കളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ഇസ്രയേലിലേക്ക് വെടിയുതിര്‍ക്കരുതെന്ന് പറഞ്ഞു. സമാനമായി ഇസ്രയേലും അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് നിര്‍ത്തും. എത്രകാലം സമാധാനപരമായി മുന്നോട്ട് പോകുമെന്ന് നോക്കാം. അനന്തരം ഒരു പ്രശ്‌നവുമുണ്ടാകാതിരിക്കട്ടെ!," ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
വെടി നിര്‍ത്തിലിനുള്ള ആഹ്വാനം ഹിസ്ബുള്ള അംഗീകരിക്കുന്നതായി ലെബനന്‍ അറിയിച്ചു. യുഎസ് നിര്‍ദേശം ഹിസ്ബുള്ള അംഗീകരിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള സ്ഥിരീകരണം ലെബനന് കിട്ടിയെന്ന് യുഎസിലെ ലെബനീസ് എംബസി അറിയിച്ചു. ഇസ്രയേലും വെടിനിര്‍ത്തല്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹിസ്ബുള്ള ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ബെയ്‌റൂട്ടിന് നേരെയുള്ള ആക്രമണം തുടരുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.
ലെബനിലിലെ ബൂഫോ കോട്ടയും കഴിഞ്ഞ് ഉള്ളിലേക്ക് ഇസ്രയേല്‍ സൈന്യം കടന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടയാണ് ബൂഫോ. ഈ കോട്ട ഉള്‍പ്പെടെയാണ് ഇസ്രയേല്‍ പിടിച്ചെടുത്തത്.
ലിറ്റാനി നദിവരെയാണ് ഇസ്രയേല്‍ പിടിച്ചടക്കിയിരുന്നത്. ഈ അതിര്‍ത്തിയും കഴിഞ്ഞ് ഉള്ളിലേക്ക് പ്രദേശങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള മുഴുവന്‍ പ്രദേശങ്ങളും പിടിച്ചടക്കുമെന്നാണ് നെതന്യാഹു പറഞ്ഞിരുന്നത്.
തെക്കന്‍ ലബനനില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം ലെനബനന് നേരെയുള്ള ആക്രമണം വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാനും യുഎസുമായുള്ള സമാധാന കരാറില്‍ ലെബനനും ഉള്‍പ്പെടുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു.