വാഷിങ്ടൺ: പത്ത് വർഷത്തിനിടെ ആദ്യമായി ടെക്സസിലെ നിർണ്ണായക കണ്‍സർവേറ്റീവ് സമ്മേളനത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിട്ടുനില്‍ക്കുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട തിരക്കുകളാണ് അസാന്നിധ്യത്തിന് കാരണമെന്നാണ് വിശദീകരണം. 2016 മുതല്‍ റിപബ്ലിക്കന്‍-മാഗാ-യാഥാസ്ഥിതിക പാർട്ടികളുടെ വാർഷിക കൂട്ടായ്മയായ സിപാക് യുഎസ്എയുടെ മുഖ്യ പ്രഭാഷകരിലൊരാളായിരുന്നു ട്രംപ്.
ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് നിർണായക രാഷ്ട്രീയ വേദിയില്‍ നിന്ന് ട്രംപ് മാറിനില്‍ക്കുന്നത്. നാടുകടത്തപ്പെട്ട ഇറാന്‍ രാജകുടുംബാംഗം റെസ പഹല്‍വി, പോളണ്ട് പ്രധാനമന്ത്രി കരോള്‍ നവ്റോക്കി എന്നിവരുടെ സാന്നിധ്യം ഇത്തവണത്തെ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലുണ്ടാകും. രാജ്യത്തെ നിർണായക പരിപാടികൾ പോലും മാറ്റിവച്ച് യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ട്രംപ് എന്നതിൻ്റെ അപകട സൂചന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അതേ സമയം പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായുളള ചർച്ചകളിൽ നിലപാട് കടുപ്പിച്ച് തന്നെയാണ് ഇറാനും ഇടപെടുന്നത്. യുഎസും ഇസ്രയേലുമായുള്ള ഏത് വെടിനിർത്തൽ കരാറിലും ലെബനനെയും കൂടി ഉൾപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിച്ചാൽ മാത്രമേ മേഖലയിൽ യുദ്ധം നിർത്തൂ എന്നാണ് ഇറാന്റെ നിലപാട്. ഇറാന് പുറമെ മേഖലയിലെ മറ്റ് സായുധ ഗ്രൂപ്പുകളുടെ സുരക്ഷയും കരാറിൽ ഉറപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.