വാഷിങ്ടൺ: ആണവകരാറിൽ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. വമ്പൻ കപ്പൽപട ഇറാനെ ലക്ഷ്യമിട്ട് അതിവേഗത്തിൽ നീങ്ങുന്നുണ്ടെന്നും ചർച്ചയ്ക്കുള്ള സമയം അവസാനിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയതിനേക്കാൾ മോശമായിരിക്കും ആക്രമണമെന്നും ട്രംപ് പറഞ്ഞു. ആക്രമണ ഭീഷണി നിലനിൽക്കെ ചർച്ചകൾ പുനരാരംഭിക്കില്ലെന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്റെ താക്കീത്.
"ഇറാൻ വേഗത്തിൽ ചർച്ചയ്ക്ക് തയ്യാറാകുമെന്നും എല്ലാ കക്ഷികൾക്കും ഗുണകരമാകുന്ന നീതിയുക്തമായ ഒരു കരാർ ധാരണയാകുമെന്നും പ്രതീക്ഷിക്കുന്നതായും എഴുതിയ ട്രംപ്. ചർച്ച നടത്താനുള്ള "സമയം അതിക്രമിച്ചു" എന്നും പറയുന്നുണ്ട്. ആവശ്യമായ യുദ്ധസന്നാഹങ്ങളുമായി ഒരു വലിയ സൈന്യം ഇറാനിലേക്ക് നീങ്ങുന്നതായും ട്രംപ് സൂചിപ്പിച്ചു. എന്നാൽ എന്നാൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നയതന്ത്ര പരിഹാരം തേടാൻ ഇപ്പോഴും തയ്യാറാണെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നു.
"പരസ്പര ബഹുമാനത്തിന്റെയും താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംഭാഷണത്തിന് ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാന്റെ ദൗത്യസംഘം യുഎസിന് മറുപടി നൽകിയിരുന്നു. എന്നാൽ ആക്രമണവുമായി മുന്നോട്ട് വന്നാൽ സ്വയം പ്രതിരോധിക്കുകയും മുമ്പൊരിക്കലുമില്ലാത്തവിധം പ്രതികരിക്കുകയും ചെയ്യും എന്നും ഇറാൻ പറയുന്നു. തങ്ങളുടെ ആണവ പദ്ധതി പൂർണമായും സമാധാനപരമാണെന്ന് ഇറാൻ വാദിക്കുന്നു. കൂടാതെ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആരോപണങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുമുണ്ട്.