ഡൊണാൾഡ് ട്രംപ് Photo Credit: Reuters
WORLD

'യുദ്ധം അവസാനിച്ചു, ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരും'; ഡൊണാള്‍ഡ് ട്രംപ്

ട്രംപ് മുന്നോട്ടുവെച്ച കരാര്‍ പ്രകാരമുള്ള ബന്ദിമോചനം ഇന്ന് നടക്കും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചുവെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ തുടരുമെന്നും ഗാസയില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപ് മുന്നോട്ടുവെച്ച കരാര്‍ പ്രകാരമുള്ള ബന്ദിമോചനം ഇന്ന് നടക്കും. മിഡില്‍ ഈസ്റ്റിലേക്ക് പോകുന്നതിന് മുമ്പായിരുന്നു യുദ്ധം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഈജിപ്തില്‍ ഇന്ന് ആരംഭിക്കുന്ന ഗാസ സമാധന ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. ഈജിപ്തില്‍ എത്തുന്നതിനു മുമ്പ് ഇസ്രയേലില്‍ സന്ദര്‍ശനം നടത്തുന്ന ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിലും സംസാരിക്കും.

സമാധാന ഉച്ചകോടിക്ക് മുമ്പായി ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. 20 ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. ഇതിനു ശേഷം തടവിലാക്കിയ 2000 പലസ്തീന്‍ പൗരന്മാരെ ഇസ്രയേല്‍ മോചിപ്പിക്കും. സമാധാന ഉടമ്പടിയിലെ തുടര്‍ന്നുള്ള കാര്യങ്ങള്‍ എന്തൊക്കെയാകുമെന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.

മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോടായാണ് യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞത്. തന്റെ മിഡില്‍ ഈസ്റ്റ് യാത്ര സ്‌പെഷ്യല്‍ ആണെന്നും പറഞ്ഞ ട്രംപ് ഈ നിമിഷത്തില്‍ എല്ലാവരും ആവേശത്തിലാണെന്നും സവിശേഷമായ സംഭവമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുമോ എന്ന ചോദ്യത്തിന് തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും ജനങ്ങള്‍ തളര്‍ന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, വെടിനിര്‍ത്തലിനെ ഇസ്രയേലിന്റെ വിജയമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം.ഇസ്രയേല്‍ ഒരുമിച്ച് നേടിയ വന്‍ വിജയമാണെന്നും ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തി നേടിയ വിജയമാണെന്നും പറഞ്ഞ നെതന്യാഹു , 'പോരാട്ടം' അവസാനിച്ചിട്ടില്ലെന്നു കൂടി കൂട്ടിച്ചേര്‍ത്തിരുന്നു.

SCROLL FOR NEXT