ഈ അധ്യയന വർഷം മുതൽ ദുബൈയിലെ സ്വകാര്യ മേഖലയിൽ പുതുതായി 25 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കും. ആറ് സ്കൂളുകൾ, 16 നഴ്സറികൾ, മൂന്ന് അന്താരാഷ്ട്ര സർവകലാശാലകൾ എന്നിവയാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതോടെ 25 സ്ഥാപനങ്ങളിലായി ആകെ 14,000 വിദ്യാർഥികൾക്കാണ് സീറ്റുകൾ ലഭിക്കുക.
ഇതിൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലായാണ് 11,700 സീറ്റുകളുടെ ഒഴിവ്. 16 നഴ്സറികളിലായി 2,400 കുട്ടികൾക്ക് പഠനാവസരം ലഭിക്കും. ആറ് പുതിയ സ്കൂളുകളിൽ അഞ്ചെണ്ണത്തിൽ യുകെ പാഠ്യപദ്ധതിയും ഒന്നിൽ ഫ്രഞ്ചുമാണ്.
സ്പോർട്സ് സിറ്റിയിലെ ജെംസ് സ്കൂൾ ഓഫ് റിസർച് ആൻഡ് ഇന്നോവേഷൻ, അറബിയ സിറ്റിയിലെ വിക്ടറി ഹൈറ്റ്സ് പ്രൈമറി സ്കൂൾ, മിറയിലെ ദുബൈ ബ്രിട്ടീഷ് സ്കൂൾ, അക്കാദമിക് സിറ്റിയിലെ ദുബൈ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ, നാദ് അൽ ശിബയിലെ അൽ ഫനാർ സ്കൂൾ എന്നിവയാണ് യുകെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾ. മുഡോണിലെ ലൈസി ഫ്രാൻസിസ് ഇന്‍റർനാഷനൽ സ്കൂളാണ് ഫ്രഞ്ച് പാഠ്യപദ്ധതി പിന്തുടരുന്നത്. 331 നഴ്സറികൾ, 233 സ്കൂളുകൾ, 44 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല.