PRAVASAM

യുഎഇയിൽ തട്ടിക്കൊണ്ടു പോയി ബ്ലാക്ക് മെയിൽ ശ്രമം; 'മൈ സേഫ് സൊസൈറ്റി' വഴി പരാതിപ്പെട്ട് ഇര; ഗുണ്ടാസംഘത്തെ കുടുക്കി പബ്ലിക് പ്രോസിക്യൂഷൻ

സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് പേര് വെളിപ്പെടുത്താത്ത പുരുഷനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: യുഎഇയിൽ ഒരാളെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ഒൻപതംഗ അറബ് ഗുണ്ടാസംഘത്തിൻ്റെ വിചാരണ ആരംഭിച്ചു. സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് പേര് വെളിപ്പെടുത്താത്ത പുരുഷനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയത്.

സംസ്ഥാന സുരക്ഷ, പൊതു ക്രമസമാധാനം, സാമൂഹിക സമാധാനം എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു സംഘടിത ക്രിമിനൽ സംഘം ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടെ ചിത്രങ്ങളും അതോറിറ്റി പൊതുജനങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾ വിചാരണയിൽ നേരിടുന്നത്.

പബ്ലിക് പ്രോസിക്യൂഷൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'മൈ സേഫ് സൊസൈറ്റി' വഴിയാണ് അക്രമത്തിനിരയായ വ്യക്തി പരാതി നൽകിയത്. തന്നെ തട്ടിക്കൊണ്ടു പോയി മർദിച്ചും ഭീഷണിപ്പെടുത്തിയും കുടുംബത്തോട് പണം ആവശ്യപ്പെട്ടു, കൈകൾ കെട്ടിയ നിലയിൽ നഗ്നദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് അപമാനിച്ചു എന്നുമാണ് പരാതിയിലുള്ളത്.

ലഭിച്ച പരാതി അനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസിനോട് ആവശ്യമായ അന്വേഷണങ്ങൾ നടത്താൻ നിർദേശിച്ചിരുന്നു. തുടർന്ന് ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് അതിവേഗം അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

പ്രതികൾ പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും അവരുടെ ഒരു വീട്ടിലേക്ക് കൊണ്ടുപോയ ശേഷം അവിടെ ഒരാഴ്ചയോളം തടങ്കലിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പരാതിക്കാരനെ നിർബന്ധിച്ച് കടപത്രങ്ങളിൽ ഒപ്പിടീപ്പിച്ചു. കുടുംബത്തെ പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ഇരയുടെ നഗ്ന വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുക എന്നത് ഒരു തരത്തിലും വിട്ടുവീഴ്ച വരുത്താനാകാത്തതും, ദേശീയതലത്തിൽ പ്രാധാന്യം മുൻഗണന അർഹിക്കുന്ന വിഷയവുമാണെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി നിഷ്‌പക്ഷമായി നിയമം നടപ്പിലാക്കാനും, ജീവനും സ്വത്തിനും സംരക്ഷണം നൽകാനും, ദേശീയ സുരക്ഷയ്‌ക്കോ സാമൂഹിക സമാധാനത്തിനോ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്ത് നീതിയുടെ മുന്നിൽ കൊണ്ടുവരാനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ ദൃഢനിശ്ചയവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

SCROLL FOR NEXT