ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Source: Screengrab
PRAVASAM

ദുബായ് കിരീടാവകാശിയുടെ ഡീപ്ഫേക്ക് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്; യുവതികളെ സമീപിച്ചിരുന്നത് പ്രണയം നടിച്ച്

ഡേറ്റിംഗ് സൈറ്റുകളിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയുമാണ് ഇവർ ദുബായ് കിരീടാവകാശിയെന്ന വ്യാജേന യുവതികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്...

Author : ന്യൂസ് ഡെസ്ക്

യുഎഇ: ദുബായ് കിരീടാവകാശിയുടെ ഡീപ്ഫേക്ക് ഉണ്ടാക്കി യുവതികളോട് പ്രണയം നടിച്ച് കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് എഐ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഡേറ്റിംഗ് സൈറ്റുകളിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയുമാണ് ഇവർ ദുബായ് കിരീടാവകാശിയെന്ന വ്യാജേന യുവതികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. നിരന്തരം സംസാരിച്ച് ഇവരെ വലയിലാക്കിയതിന് പിന്നാലെ ഫേസ്-സ്വാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈവ് വീഡിയോ കോളുകളിലൂടെ ഇവർ യുവതികളെ കബളിപ്പിച്ചിരുന്നു. യഥാർഥ രാജകുമാരന്റേതിന് സമാനമായ രൂപം ഡീപ്ഫേക്കിലൂടെ വീഡിയോ കോളുകളിൽ സ്ക്രീനിൽ കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിലൂടെ വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ, വിസ, റോയൽ മെമ്പർഷിപ്പ് കാർഡുകൾ എന്നിവയ്ക്കായി വലിയ തുകകൾ ആവശ്യപ്പെട്ടിരുന്നതായും കണ്ടെത്തി. ഫിലിപ്പീൻ സ്വദേശി മരിയയുടെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്തുവന്നത്.

ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ നൈജീരിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വലിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുഎഇ സൈബർ നിയമപ്രകാരം ആൾമാറാട്ടം നടത്തുന്നതും വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

SCROLL FOR NEXT