കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. 18 വയസിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ലെന്നും പ്രായപൂർത്തിയായവർക്ക് ദിവസത്തിൽ രണ്ട് എനർജി ഡ്രിങ്കുകൾ മാത്രമേ മാത്രമേ വിൽക്കാൻ പാടുകയുള്ളൂ എന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഒരു കാനിൽ 80 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ പാടില്ലെന്നും ഉത്തരവിലുണ്ട്.
ഇതിനുപുറമേ എല്ലാ സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ഡ്രിങ്കുകൾ വ്യാപാരം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റസ്റ്റോറൻ്റുകൾ, കഫെകൾ, കിയോസ്കുകൾ എന്നീ സ്ഥലങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വില്പനയും നിരോധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. നിയമം നടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചിട്ടുണ്ട്.
എനർജി ഡ്രിങ്കുകളുടെ പാക്കേജിൽ ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുവാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള വാണിജ്യ പരസ്യങ്ങളും, സ്പോൺസർഷിപ്പുകളും പൂർണമായും നിരോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.