ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിലെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ നടപ്പാക്കും. 2025 ജൂലൈ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കടകളിലും ബേക്കറികളിലും ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കരുത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
പഴം, പച്ചക്കറി കടകൾ, ഭക്ഷണശാലകൾ, മിഠായി കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നിവടങ്ങളിൽ ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. ഇവയ്ക്ക് പകരം തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കണമെന്നാണ് നിർദേശം.
രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിരോധനം. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. നിരോധനത്തിൻ്റെ ആദ്യഘട്ടം നടപ്പാക്കിയത് ആരോഗ്യ സ്ഥാപനങ്ങളിലാണ്. 2024 ജൂലൈ ഒന്ന് മുതലാണ് ആരോഗ്യ സ്ഥാപനങ്ങളിൽ ഇത് പ്രാബല്യത്തിൽ വന്നത്. 2025 ജനുവരി ഒന്ന് മുതൽ ടെക്‌സ്‌റ്റൈൽസ് -തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ കടകൾ, ഫർണിച്ചർ സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിയമം ലംഘിച്ചാൽ 50മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന കർശനമാക്കും.