അബുദബി: പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ ഫോട്ടോ എടുത്ത് മറ്റൊരാളുടെ ഫോട്ടോയെടുത്ത് സ്‌നാപ്ചാറ്റിലിട്ടയാൾക്ക് 25,000 ദിർഹം പിഴയിട്ട് അബുദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി. സ്വകാര്യതാ ലംഘിച്ചെന്ന് കാട്ടി 50,000 ദിർഹം നഷ്ടപരിഹാരവും കോടതി ഫീസും നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു.
പ്രതി ചെയ്തത് തന്നെ സാമ്പത്തികമായും വൈകാരികമായും ബാധിച്ചെന്നും, ജോലിസ്ഥലത്തും ബന്ധുക്കളുടെ മുന്നിലും അപമാനിതയായെന്ന് കാട്ടിയാണ് പരാതി നൽകിയത്. കുറ്റക്കാരനായ വ്യക്തിക്ക് ക്രിമിനൽ കോടതി വിധിച്ച 20,000 ദിർഹമിന് പുറമേ ധാർമിക നഷ്ടപരിഹാരമായി 5,000 ദിർഹവും കൂടി കോടതി വിധിക്കുകയായിരുന്നു.
ആറ് മാസത്തേക്ക് ഇൻ്റർനെറ്റ് ഉപയോഗിക്കരുതെന്നും, സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, കുറ്റക്കാരൻ്റെ പ്രവൃത്തികൾ സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്ന് കാണിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞുകൊണ്ട്, സാമ്പത്തിക നഷ്ടപരിഹാരത്തിനായുള്ള പരാതിക്കാരൻ്റെ ആവശ്യം കോടതി തള്ളി.